Advertisement

ശ്രീജിവിന്റേത് ആത്മഹത്യയെന്ന് സിബിഐ; അന്വേഷണം അവസാനിപ്പിക്കുന്നു

September 4, 2019
Google News 0 minutes Read

തിരുവനന്തപുരത്ത് ശ്രീജിവിന്റെ മരണം ആത്മഹത്യയെന്ന് സിബിഐ കോടതിയിൽ. കസ്റ്റഡി മരണത്തിന് പൊലീസിനെതിരെ തെളിവില്ല. അന്വേഷണം അവസാനിപ്പിക്കുന്നതായി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അറിയിച്ചു. അതേസമയം, ശ്രീജിവിന് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് സഹോദരൻ ശ്രീജിത്ത് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശ്രീജിത്ത് പ്രതികരിച്ചു.

കഴിഞ്ഞ വർഷം ജനുവരി 24 നാണ് ശ്രീജിവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കുന്നത്. സെക്രട്ടേറിയറ്റ് പടിക്കൽ ശ്രീജിത്ത് നടത്തിവന്ന ഒറ്റയാൾ പോരാട്ടമാണ് അന്വേഷണം സിബിഐയിലേക്ക് എത്തിച്ചത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിന്റെയാകെ സജീവശ്രദ്ധ നേടിയ സമരമായിരുന്നു ശ്രീജിത്തിന്റേത്. സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ടു വർഷത്തിലധികമായി സമരം ചെയ്ത ശ്രീജിത്തിന് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കേരള ജനത വലിയ പിന്തുണ നൽകി. സമരം ജനകീയ മുന്നേറ്റത്തിന്റെ പാതയിലേക്ക് മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമ കൂട്ടായ്മ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ, വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരാനായിരുന്നു ശ്രീജിത്തിന്റെ തീരുമാനം. സിബിഐ സംഘം മൊഴിയെടുത്തതോടെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരുന്നു.

2014 മേയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് മരിക്കുന്നത്. മർദിച്ചും വിഷം കൊടുത്തും ശ്രീജിവിനെ പൊലീസുകാർ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ കാര്യമായ അന്വേഷണം ഉണ്ടായില്ല. ആരോപണവിധേയരായ പൊലീസുകാർ ഹൈക്കോടതിയെ സമീപിച്ച് അന്വേഷണത്തിന് സ്റ്റേ വാങ്ങിയതോടെയാണ് സഹോദരന് നീതി തേടി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here