ഓവർ സ്പീഡുകാരെ പിടിക്കാൻ പുതിയ മാർഗവുമായി പൊലീസ്

റോഡിൽ ഹെൽമെറ്റ് വയ്ക്കാതെ പായുന്ന അതിബുദ്ധിമാൻമാരെ പിടിക്കാൻ നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വരുന്നു. വാഹന പരിശോധന ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത്.
എല്ലാ ജില്ലകളിലും ഇവ സ്ഥാപിക്കാനുള്ള പദ്ധതി കെൽട്രോണിന് സർക്കാർ കൈമാറി. ഐടി വകുപ്പിന്റെ അംഗീകാരത്തിനു ശേഷമാവും പദ്ധതി നടപ്പാക്കുക. 150കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ദേശീയപാതയിലും എംസി റോഡിലും വിവിധ ജില്ലകളിലെ പ്രധാന ജംങ്ഷനുകളിലും ക്യാമറ സ്ഥാപിക്കും. അമിത വേഗം, ഹെൽമെറ്റില്ലാത്ത യാത്ര, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ നിർമിത ബുദ്ധി ക്യാമറ കണ്ടുപിടിക്കും. നിലവിൽ ട്രാഫിക് ലംഘനം കണ്ടെത്താൻ മോട്ടോർ വകുപ്പിന് 240 ക്യാമറകളാണുള്ളത്. ഇവയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കുന്നത്.
എന്നാൽ, ദൃശ്യം വേർതിരിച്ചെടുക്കാൻ കാലതാമസമുള്ളതിനാൽ പിഴ ഈടാക്കുന്നത് വൈകുന്നുണ്ട്. മാത്രമല്ല, ട്രാഫിക് നിയമ ലംഘനം സംബന്ധിച്ച് ഒരു ലക്ഷത്തോളം കേസാണ് കെട്ടിക്കിടക്കുന്നത്. നിർമിതബുദ്ധി ക്യമറ നിലവിൽ വരുന്നതോടെ നിയമലംഘനം തിരിച്ചറിഞ്ഞ് ഉടൻ വാഹന ഉടമയ്ക്ക് നോട്ടീസ് പോകും. പുതിയ നിയമമനുസരിച്ച് വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ആയതുകൊണ്ടു തന്നെ വാഹന ഉടമയുടെ കൃത്യമായ വിവരങ്ങൾ ക്യമറയിൽ പതിയും. മാത്രമല്ല, പഴയ വാഹനങ്ങൾ ആണെങ്കിൽ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് ആർസി ഉടമയ്ക്ക് നോട്ടീസ് പോകും.
ഇത്തരത്തിൽ സ്ഥാപിക്കപ്പെടുന്ന ക്യാമറകൾ 14 ജില്ലയിലുള്ള കൺട്രോൾ റൂമുമായും ബന്ധിപ്പിക്കും. വിവിധ തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് ഓരോന്നിനും പ്രത്യേകം ക്യമറകളാകും സ്ഥാപിക്കുക. ഹെൽമറ്റ് ധരിക്കാത്ത വിരുതന്മാരാരെ പിടികൂടാനും പ്രത്യേകം ക്യാമറകളുണ്ട്. ഹെൽമെറ്റ് ഇടാത്ത പക്ഷം മുഖവും നമ്പർ പ്ലേറ്റും സഹിതമാവും കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തുക. ഇതനുസരിച്ച് വാഹനമെടുത്ത സമയത്ത് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്കോ ഇമെൽ ഐഡിയിലേക്കോ പിഴ അടയ്ക്കാനുള്ള സന്ദേശം എത്തും. ഇവ രണ്ടും ഇല്ലാത്ത പക്ഷം തപാൽ മാർഗത്തിലാവും സന്ദേശം എത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here