ഒട്ടും പണിയില്ല; ബോറടിച്ച് ചത്തു: കോസ്റ്റാറിക്ക പരിശീലകൻ സ്ഥാനമൊഴിയുന്നു

പണി ചെയ്യാതെ ശമ്പളം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് നമ്മൾ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ കോസ്റ്ററിക്കൻ കോച്ചായ ഗുസ്താവോ മറ്റോസസ് നേരെ തിരിച്ചാണ്. പണി കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ദേശീയ ടീം പരിശീലക സ്ഥാനം രാജി വെക്കാനൊരുങ്ങുകയാണ് കോസ്റ്ററിക്കൻ പരിശീലകൻ ഗുസ്താവോ.
കഴിഞ്ഞ വർഷമാണ് അർജൻ്റീന സ്വദേശിയായ ഗുസ്താവോ കോസ്റ്ററിക്കൻ ടീമിൻ്റെ പരിശീലകനായി ചുമതലയേറ്റത്. എന്നാൽ ഒരു വർഷം തികയും മുമ്പ് അദ്ദേഹം പരിശീലകസ്ഥാനം ഒഴിയുകയാണ്. ‘ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് പ്രത്യേകിച്ച് പണിയൊന്നുമില്ല, രണ്ട് മാസം കൂടുമ്പോഴോ മറ്റോ കുറച്ചുദിവസത്തേക്ക് തിരക്കുണ്ടാകും, അതല്ലാത്തപ്പോൾ വെറുതെ വീഡിയോകൾ കണ്ട് സമയം കളയുകയാണ്’- സ്ഥാനമൊഴിയുന്നതിന്റെ കാരണം ഗുസ്താവോ പത്രസമ്മേളനത്തിൽ അറിയിച്ചു.
“ദേശീയ ടീം പരിശീലകൻ്റെ ജോലി ഇങ്ങനെ മടുപ്പുണ്ടാക്കുന്ന ഒന്നാണെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതല്ല ഞാൻ ചെയ്യാനാഗ്രഹിച്ചത്. ജോലി ഏറ്റെടുത്തതിൽ പശ്ചാത്താപമില്ല. ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി ചെയ്തതു കൊണ്ട് നിരാശയുമില്ല. രണ്ട് മാസം കൂടുമ്പോൾ മാത്രം കളിക്കാരെ ലഭിക്കുന്നത് എനിക്ക് അംഗീകരിക്കാനാവുന്നില്ല. അതും അവരെ പരിശീലിപ്പിക്കാനായി ലഭിക്കുന്നത് വെറും ഒരാഴ്ച മാത്രം. അതെനിക്ക് സാധിക്കില്ല. ഇനിയൊരിക്കലും ഒരു ദേശീയ ടീമിന്റേയും പരിശീലകസ്ഥാനം ഏറ്റെടുക്കില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിന് ശേഷം സ്ഥാനമൊഴിയാനാണ് ഗുസ്താവോയുടെ തീരുമാനം. 52കാരനായ മറ്റോസസ് ആകെ എട്ടു മത്സരങ്ങളിൽ മാത്രമാണ് ടീമിനെ പരിശീലിപ്പിച്ചത്. അർജൻ്റീന സ്വദേശിയാണെങ്കിലും ഉറുഗ്വെയ്ക്കു വേണ്ടി മധ്യനിര താരമായാണ് അദ്ദേഹം കളിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here