സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ഒരു കുടുംബം പോലും സംസ്ഥാനത്ത് ദുരന്തബാധിതരായി ഉണ്ടാകില്ലെന്ന് മന്ത്രി എകെ ബാലന്‍

സര്‍ക്കാരിന്റെ സഹായം ലഭിക്കാത്ത ഒരു കുടുംബം പോലും ദുരന്ത ബാധിതരായി സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. നവകേരളം സൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റിന്റെയും ഓണക്കോടിയുടെയും സംസ്ഥാനതല വിതരണോദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1,59,753 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 61,004 ആദിവാസികള്‍ക്ക് ഓണക്കോടിയുമാണ് നല്‍കുന്നത്. വയനാട് ജില്ലയില്‍ 51,532 പേര്‍ക്ക് ഓണക്കിറ്റും 19,537 പേര്‍ക്ക് ഓണക്കോടിയും നല്‍കുന്നുണ്ട്. ഒന്‍പതു നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. സര്‍ക്കാര്‍ തലത്തിലും മറ്റു മേഖലയിലും ആദിവാസി കുടുംബങ്ങളില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ പരിപാടിക്കിടെ പറഞ്ഞു. ആദിവാസി വിഭാഗങ്ങളില്‍ നിന്നും 125 പേരെ കൂടി വിവിധ സേനകളിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി അപോയ്‌മെന്റ് ചെയ്യും. ഇതില്‍ 85 പേരും വയനാട് ജില്ലയില്‍ നിന്നാണെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ പൊഴുതന പഞ്ചായത്തിലെ 60 പേര്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖകളും വിതരണം ചെയ്തു. രാവിലെ പുത്തുമലയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി സമാനതകളില്ലാത്ത ദുരന്തമാണ് പുത്തുമലയിലുണ്ടായതെന്നും നവകേരള നിര്‍മ്മാണത്തിനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാറെന്നും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here