Advertisement

‘ചതിക്കാനുള്ള മിടുക്ക് ക്രിയേറ്റിവിറ്റിയിൽ ഇല്ലേ?, അൽപമെങ്കിലും ഉളുപ്പ്’; മാമാങ്കത്തിനെതിരെ വീണ്ടും സജീവ് പിള്ള

September 9, 2019
Google News 1 minute Read

ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിനെതിരെ വീണ്ടും വിമർശനവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും മുൻ സംവിധായകനുമായ സജീവ് പിള്ള. തന്റെ വർക്ക് മോശമാണെന്ന് പറഞ്ഞ് പരത്തിയവർ താൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ ആവുന്നില്ലെന്ന് സജീവ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു. തന്നെ പുറന്തള്ളിയ പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് താൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങളാണെന്ന് സജീവ് പിള്ള പറഞ്ഞു.

താൻ ഷൂട്ട് ചെയ്തതൊക്കെയും മലയാള സിനിമയിലെ ഏറ്റവും മോശമായ ഫൂട്ടേജ് ആയി മാറി. കോസ്റ്റ്യൂമും ആർട്ടും മേക്കപ്പും എഡിറ്റിങ്ങും ഒന്നും നിലവാരമില്ലാത്തതാണെന്ന് നിരവധി തവണ ആവർത്തിച്ചു. തട്ടിക്കൂട്ടി വികലമായ ഒരു പടം എടുക്കാനുള്ള കോംപ്രമൈസിന് വഴങ്ങാത്തതാണ് കാരണം എന്ന് കുറച്ച് പേർക്കെങ്കിലും അറിയാമെന്നും സജീവ് പിള്ള വ്യക്തമാക്കുന്നു.

താൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ലെന്ന് പറഞ്ഞിട്ടും അതിന് മുതിരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. താൻ ഷൂട്ട് ചെയ്ത ഇമേജിൽ, അത് സൃഷ്ടിച്ച എല്ലാവരെയും തമസ്‌കരിച്ച്, സ്വന്തം പേരും സ്ഥാനവും എഴുതി വയ്ക്കുന്നതിൽ അൽപമെങ്കിലും നാണക്കേടോ ഉളുപ്പോ തോന്നുന്നില്ലേ എന്നും സജീവ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ വർക്ക് മോശമാണെന്നു പറഞ്ഞ് പരത്തിയവർ തന്നെ ഞാൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല. എന്തായാലും മിണ്ടാതിരിക്കാൻ ആവുന്നില്ല. എന്നെ ‘പുറന്തള്ളിയ’ പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ: തിരസ്‌കരിച്ചു എന്ന് പരസ്യമായി പറഞ്ഞവ തന്നെ! അതെന്താ അങ്ങനെ? വേറെ മികച്ചതൊന്നും കിട്ടീലേ?

പറയുന്നത് മാമാങ്കത്തെക്കുറിച്ചാണ്. ഞാൻ ജീവിതം കൊടുത്ത് എഴുതിയുണ്ടാക്കി, ആർട്ടിസ്റ്റ് ഡേറ്റുൾപ്പടെ എല്ലാം തയ്യാറാക്കി തുടങ്ങിയ പ്രൊജക്ടിൽ നിന്നാണ് എന്നെ നികൃഷ്ടമായ ചതിയിലൂടെ പുറത്താക്കുന്നത്. എന്നെ മാത്രമല്ല, ഒപ്പം പണിയെടുത്ത രാജ്യത്തെ എറ്റവും മികച്ച നിരയിൽപ്പെടുന്ന സാങ്കേതികവിദഗ്ദ്ധരുടേയും അഭിനേതാക്കളുടേയും ഒരു നിര കൂടി പുറത്തായി.

ഞാൻ ഷൂട്ട് ചെയ്തതൊക്കെയും (നിങ്ങൾ തന്നെ നിർമ്മാതാവും പ്രധാനഅഭിനേതാക്കളും ബന്ധപ്പെട്ട എല്ലാവരും നിർബന്ധമായും 60 മിനിറ്റ് റഫ് കട്ട് ഉൾക്കൊള്ളിക്കണം, ബാക്കി ഒന്നര മണിക്കൂർ മാത്രം ഷൂട്ട് ചെയ്താൽ മതി എന്ന് വാശി പറഞ്ഞ ആ 72 മിനിറ്റ്) പെട്ടെന്ന് മലയാള സിനിമയിലെ ഏറ്റവും മോശമായ ഫൂട്ടേജ് ആയി മാറി. കോസ്റ്റ്യൂമും ആർട്ടും മേക്കപ്പും എഡിറ്റിങ്ങും ഒന്നും നിലവാരമില്ലാത്തതാണെന്ന് എത്ര പ്രാവശ്യം ആണ് നിങ്ങളും നിങ്ങൾക്ക് ഒപ്പമുള്ളവരും ആവർത്തിച്ചത്. (തട്ടിക്കൂട്ടി വികലമായ ഒരു പടം എടുക്കാനുള്ള കോംപ്രമൈസിന് വഴങ്ങാത്തതാണ് കാരണം എന്ന് കുറച്ച് പേർക്കെങ്കിലും അറിയാം.)

ഞാൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ല. എന്റെ പേര് പോലും പുറത്ത് കാണില്ല, എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പക്ഷേ, എനിക്ക് മനസ്സിലാവുന്നില്ല, പിന്നെ എന്തിനാണ് ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്? ഞാൻ ഷൂട്ട് ചെയ്ത ഇമേജിൽ, അത് സൃഷ്ടിച്ച എല്ലാവരെയും തമസ്‌കരിച്ച്, സ്വന്തം പേരും സ്ഥാനവും എഴുതി വയ്ക്കുന്നത്? അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ?

അതോ, ഞാൻ ചെയ്തതിന് പകരം വയ്ക്കാൻ ‘ബ്രഹ്മാണ്ഡ ഷൂട്ട്’ ഒക്കെ ചെയ്തിട്ടും ഇമേജും സ്റ്റിലും ഒന്നും വന്നില്ലേ? അത്രയും പരിതാപകരമാണോ സ്ഥിതി? ചതിക്കാനുള്ള മിടുക്ക് ക്രിയേറ്റിവിറ്റിയിൽ ഇല്ലേ?

എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? പലതും കേൾക്കുന്നു. അതുകൊണ്ടാ! ചോദിച്ചെന്നേയുള്ളൂ!

സാമ്പത്തികമായും ആർക്കും ഒന്നും പറ്റിയിട്ടുണ്ടാവില്ല. (മരടിലെ സുപ്രീം കോടതി വിധി ഇനി അങ്ങോട്ട് നമ്മുടെ നാട്ടിൽ മറ്റൊരു കാര്യത്തേയും ബാധിക്കുകേം ഇല്ലായിരിക്കും!) മിനിമം ഒരു ഇൻഡസ്ട്രിയൽ ഹിറ്റെങ്കിലും ആവുകേം പണം ഒരുപാട് വാരുകയും ചെയ്യുമായിരിക്കും! അല്ലാതെ, സ്‌ക്രിപ്റ്റും മൊത്തത്തിലും കുളമായി എല്ലാം പിടിവിട്ട് പോയി എന്നൊക്കെ ആരെങ്കിലും പറഞ്ഞുകേട്ടാലും വിശ്വസിക്കേണ്ടതില്ലല്ലോ, അല്ലേ?

Read Also:‘ചതിക്കാനുള്ള മിടുക്ക് ക്രിയേറ്റിവിറ്റിയിൽ ഇല്ലേ?, അൽപമെങ്കിലും ഉളുപ്പ്’; മാമാങ്കത്തിനെതിരെ വീണ്ടും സജീവ് പിള്ള

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here