Advertisement

‘ഹൈന്ദവന്റെ വീട്ടിൽ അന്നം കഴിക്കുന്നവനെ കാഫിറാക്കുന്ന സിംസാറിനോട്’; അഡ്വ. ജഹാംഗീർ റസാഖ് പാലേരിയുടെ കുറിപ്പ്

September 10, 2019
Google News 2 minutes Read

മിസ്റ്റര്‍ സിംസാരുള്‍ ഹഖ് ഹുദവി,

1) മുകളിലെ വാക്കുകളില്‍ ഏതൊക്കെയാണ് താങ്കളുടെ പേര്, ഏതൊക്കെയാണ് താങ്കളുടെ ബിരുദങ്ങള്‍ എന്ന് എനിക്കറിയില്ല. താങ്കള്‍ ഏതു സംഘടനയെ പ്രതിനിധാനം ചെയ്യുന്നു, എന്നതും ഞാന്‍ അന്വേഷിച്ചില്ല. ചിത്രത്തിൽ കാണുന്നതുപോലെ ഇന്നലെ നിങ്ങളുടെ ഒരു പ്രസംഗശകലം ഒരു നമവമാധ്യമ സുഹൃത്ത് അയച്ചുതന്നത് കേള്‍ക്കുവാന്‍ ഇടയായി. മതം ഭൌതിക ലോകത്തെ ആഡംബര ജീവിതത്തിനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയ താങ്കളെപ്പോലുള്ള പൌരോഹിത്യ ഇത്തിള്‍ക്കണ്ണികള്‍ യുക്തിഭദ്രമായ ഒന്നും നാളിതുവരെ സംസാരിക്കാത്തതിനാല്‍ ആ പ്രസംഗത്തില്‍ അത്ഭുതവും തോന്നിയില്ല.
പക്ഷേ, പ്രളയം വിഴുങ്ങിയ മണ്ണിൽനിന്നും ജാതിയും മതവും രാഷ്ട്രീയവും മറ്റു വ്യതിരിക്തതകളുമെല്ലാം മാറ്റിവച്ചു അതിജീവനത്തിനായി പൊരുതുന്ന മണ്ണിൽ ജനിച്ചു വളർന്ന ഒരു മനുഷ്യജീവിയായ ഞാൻ ഈ അതിജീവനഘട്ടത്തിൽ താങ്കളോട് സ്നേഹബുദ്ധ്യാ ചില അന്വേഷണങ്ങള്‍ നടത്തുക മാത്രമാണ് ഈ കുറിപ്പിന്റെ ഉദേശം.

2) മിസ്റ്റര്‍ ഹുദവി,

പ്രപഞ്ചമാകെ ഇസ്ലാമിക പ്രത്യയശാസ്ത്രം , ലോകത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളാലും, അതിന്മേല്‍ ആരോപിക്കപ്പെടുന്ന “സ്ത്രീവിരുദ്ധത”യാലും, മനുഷ്യത്വവിരുദ്ധതയാലും മറ്റും, വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. മുസ്ലിങ്ങള്‍ക്ക്‌ രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കണം എന്നത് ഒരു സംവാദമായി മാറിയ ഒരു ഇലക്ഷനിലാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പ് വിജയിച്ചുപോയത്. ഈ ഘട്ടത്തില്‍ താങ്കളെപ്പോലുള്ള പുരോഹിതര്‍ ഒരു മതേതര ബഹുസ്വര സമൂഹത്തില്‍ ഓണവും വിഷുവും ക്രിസ്മസും പോലുള്ള മതേതര സമൂഹത്തിന്റെ സ്നേഹവും സാഹോദര്യവും പങ്കിടുന്ന ആഘോഷങ്ങളുടെ കാര്യത്തിൽപ്പോലും വര്‍ഗ്ഗീയത പുലബുമ്പോള്‍ മൌനമാചരിക്കാന്‍ കഴിയുന്നില്ല. സമുദായത്തിലെ ലക്ഷോപലക്ഷം നിഷ്ക്കളങ്കരായ മനുഷ്യര്‍ ആണ് താങ്കളെപ്പോലുള്ള പുരോഹിതന്മാരെ ഇപ്പോഴും “ഉസ്താദു”മാരായി നിലനിര്‍ത്തുന്നത് എന്നത് കേവല യുക്തികൊണ്ട് മനസ്സിലാക്കാം. ഖുര്‍ആനും, ഹദീസും,ബൈബിളും, ക്രിസ്ത്യന്‍- ഇസ്ലാമിക ചരിത്രവും പഠിക്കാന്‍ ഇന്‍റര്‍നെറ്റും, പുസ്തകങ്ങളും, വിശാല ലൈബ്രറികളും ഉള്ള കാലത്ത് സകല മതങ്ങളും പൌരോഹിത്യങ്ങളെ പിരിച്ചുവിട്ട് സ്വയം ജനാധിപത്യവല്‍ക്കരിക്കുന്ന ഒരു കാലം വരിക തന്നെചെയ്യും മിസ്റ്റർ സിംസാറുൽ ഹഖ്. അന്ന് ശൈശവ വിവാഹത്തിനടക്കം ഇരയാവുന്ന പെണ്പൂമൊട്ടുകള്‍ മുതല്‍, സിസ്റ്റര്‍ അഭയയെപോലുള്ളവര്‍ തുടങ്ങി ചേകനൂര്‍ അബ്ദുള്‍ഖാദര്‍ മൌലവി വരെയുള്ള മനുഷ്യര്‍ മാലാഖമാരെപ്പോലുള്ള ചിത്രശലഭങ്ങള്‍ ആവുകയും, ഈ ലോകം കുറച്ചുകൂടി നീതിയും, സഹിഷ്ണുതയും, സ്വാസ്ഥ്യവും ഉള്ള ഇടമാവുകയും ചെയ്യും. സംശയിക്കേണ്ട, എന്‍റെ തലമുറ ആ പുലരിക്കു തന്നെയാണ് കാത്തിരിക്കുന്നത്. അല്ലാതെ ഈശ്വരനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാര്‍ വേണമെന്നും, സ്വര്‍ഗ്ഗത്തിലേക്ക് പോകുവാനുള്ള ടിക്കറ്റ് ലഭിക്കാന്‍ പൌരോഹിത്യത്തിന്റെ ചൂഷണങ്ങള്‍ക്ക് വിധേയരാകണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നതേയില്ല. കാരണം അറുപതോളം പ്രിയപ്പെട്ടവർ മണ്ണിലടിയിലായ ഭൂമികയിൽ ഞങ്ങൾക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ലിംഗവ്യത്യാസംപോലുമോ പ്രസക്തമല്ല എന്നത് ഞങ്ങളുടെ അനുഭവമാണ് മിസ്റ്റർ സിംസാർ.!

3) താടിയോ, തൊപ്പിയോ, മുസല്‍മാന്റെ പേരോ ഉള്ളവന് ധൈര്യമായി യാത്ര ചെയ്യാനോ, എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാനോ സാധിക്കാത്ത, ഇസ്ലാമിക തീവ്രവാദികളെ “കൃത്രിമമായി സൃഷ്ടിക്കുന്ന” ഒരു ലോകത്തു കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. അബ്ദുള്‍ നാസര്‍ മഅദനി മുതല്‍, രോഗിയായ ഉമ്മയെക്കാണാൻ പരോൾപോലും ലഭിക്കാത്ത സക്കരിയ തുടങ്ങി, വാഗമണ്‍ “തീവ്രവാദ ക്യാമ്പി”ന്‍റെ പേര് പറഞ്ഞു അറസ്റ്റ് ചെയ്ത, ശിക്ഷിക്കുകയും, പിന്നീട് കേരള ഹൈക്കോടതി വിട്ടയച്ച നിരപരാധികള്‍, യാഹ്യാ, സക്കരിയ തുടങ്ങിയ നിര്‍ഭാഗ്യ യുവത്വങ്ങള്‍ വരെ ചില്ലറ ഉദാഹരണങ്ങള്‍ മാത്രം. യതീം മക്കളെ അന്നവും, വിദ്യയും നല്‍കാന്‍ കേരളത്തിലേക്ക് കൊണ്ടുവന്നതിനെ “മനുഷ്യക്കടത്ത്” എന്ന ക്രിമിനല്‍ പ്രവര്‍ത്തനമായി ചിത്രീകരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ പണ്ടുകാണിച്ച ഉത്സാഹവും താങ്കള്‍ കണ്ടതാണല്ലോ ഉസ്താദേ? ഇത്തരം ആസുര നാളുകളില്‍ സമുദായത്തിന് വേണ്ടി പ്രതിരോധത്തിന്റെ പെരുംപടനായകനായി മുന്നില്‍ നില്‍ക്കുന്ന ആളുകളായി നിങ്ങളെയൊക്കെ എന്നെപ്പോലുള്ള യുവാക്കള്‍ ഒരുവേള സ്വപ്നം കണ്ടുപോകുന്നു. പക്ഷേ വലിയ നിരാശയാണ് ഒരു മതേതരസമൂഹത്തിൽ നിരന്തരമായി നിങ്ങള്‍ സമ്മാനിച്ച്‌ കൊണ്ടിരിക്കുന്നത്.

4) മതേതര രാജ്യങ്ങളിലെ മുസ്ലിം, ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക ജീവിതം, വൈവിധ്യമാർന്ന രാജ്യമായ ഇന്ത്യയെപ്പോലെയൊരു രാജ്യത്തെ മുസ്ലിങ്ങൾ അയൽപക്കത്തുള്ള ഹൈന്ദവനേയും ക്രൈസ്തവനെയും അവൻ്റെ ആചാര ആഘോഷങ്ങളെയും മാനിക്കുകയും, സഹിഷ്ണുതയോടെ അവയിൽ പങ്കാളികളാവുകയും ചെയ്യുകയെന്ന മാനവികത… തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സംവാദങ്ങള്‍ക്കൊടുവില്‍ ഉരുത്തിരിയുന്ന ആശയസമ്പന്നതകള്‍ എന്തൊക്കെയായാലും മതപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് മുസ്ലിംങ്ങൾ ഇതരമതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ പങ്കാളികളാവുന്നത് സ്നേഹമോ സൗഹൃദമോ അയൽപ്പക്കബന്ധങ്ങളോ എന്തുതന്നെയായാലും, അതിനെയൊന്നും അനുവദിക്കുന്ന വിശാലമനസ്കത നിങ്ങൾ പുരോഹിതവർഗ്ഗം ഒരിക്കലും കാണിച്ചില്ല എന്നത് നിങ്ങളുടെ വർഗ്ഗത്തിന്റെ ക്രൗര്യ നഗ്നതയാണ് മിസ്റ്റർ സിംസാർ. മുസ്ലിങ്ങൾ രാജ്യത്തിലെ മറ്റേതൊരു വിഭാഗവുമായി താരതമ്മ്യം ചെയ്യുമ്പോഴും പിന്നോക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്. ഗള്‍ഫ് പണത്തിന്റെ ‘ആഡംബരങ്ങള്‍’ ആസ്വദിക്കുമ്പോള്‍ പോലും ഒരു സ്വത്വമുള്ള മനുഷ്യന്‍ എന്ന നിലയില്‍ കേരളത്തിലെ മുസ്ലിങ്ങളുടെ ജീവിതാവസ്ഥകള്‍ മാറ്റിനിർത്തിയാൽ രാജ്യമാകെ ആ വിഭാഗം പിന്നോക്കം തന്നെയെന്നത് ആരും സമ്മതിക്കും. അത് സാംസ്‌കാരികവും സാമൂഹികവും മതപരവും വ്യക്തിപരവുമായ കാരണങ്ങള്‍ ഉള്‍ചേര്‍ന്ന ഒന്നാണ് .

5) പ്രിയ സുഹൃത്തെ,

ഗര്‍ഭിണിയായ ഭാര്യയുമായി ഒരു ഗൈനക്കൊലജിസ്റ്റ്നെ കാണുവാന്‍ പോകുമ്പോള്‍ പ്രഥമ പരിഗണന ഒരു മുസ്ലിമായ വനിതാ ഡോക്റ്റര്‍ക്ക് നല്‍കണം എന്നാണു പണ്ടൊരു പ്രസംഗത്തില്‍ താങ്കൾ പറഞ്ഞത്. ആവട്ടെ, വാദത്തിനായി സമ്മതിക്കുന്നു. പക്ഷേ മിസ്റ്റര്‍ ഹുദവി, അതെ ഭാര്യക്ക് ആ പ്രസവുമായി ബന്ധപ്പെട്ടു അല്‍പ്പം രക്തം ആവശ്യം വന്നാല്‍, മുസല്‍മാന്റെ രക്തം മാത്രമേ സീകരിക്കാവൂ, ഒരു അവയവം മാറ്റിവയ്ക്കേണ്ടി വന്നാല്‍ ഒരു മുസല്‍മാന്റെ അവയവമേ സ്വീകരിക്കാവൂ എന്ന് താങ്കള്‍ പറയാത്തതെന്തേ ?! നിങ്ങള്ക്ക് മുന്നിലിരിക്കുന്ന വിഡ്ഢികളായ ജനക്കൂട്ടം അല്ലാത്ത നാട്ടുകാര്‍ വളഞ്ഞിട്ട് കൈകാര്യം ചെയ്യുമെന്നും, രാജ്യ ദ്രോഹ പ്രസംഗം നടത്തിയതിനു പോലീസ് എടുത്തുകൊണ്ടു പോകുമെന്നും ഭയന്നിട്ട് തന്നെയല്ലേ ?

ഇനിയതിന്റെ പ്രായോഗികതയിലേക്ക് വരാം. കേരളത്തിലെ മികച്ച ഗൈനക്കോലജിസ്റ്റുകള്‍ എല്ലാം അമുസ്ലീങ്ങളായ പുരുഷന്മാര്‍ ആണെന്ന് നിങ്ങള്‍ക്കരിയുമോ ? കേരളത്തിലെ എല്ലാ ചെറിയ ടൌണ്‍കളിലും മുസ്ലിമായ ഗൈനക്കൊലജിസ്ടുകള്‍ ഉണ്ടാവാന്‍ മാത്രം സാമൂഹിമമായി , വിദ്യാഭ്യാസപരമായി ഉയര്‍ന്ന ഒരു അവസ്ഥയിലല്ല ഇവിടുത്തെ മുസ്ലിം സ്ത്രീകള്‍ ഉണ്ടായിരുന്നത് എന്ന് താങ്കള്‍ നിരീക്ഷിച്ചിട്ടുണ്ടോ ? കേരളത്തിലെ എല്ലാ അങ്ങാടികളിലും മുസ്ലിം വനിതാ ഡോക്റ്റര്‍മാര്‍ ഉണ്ടാവാന്‍ മാത്രം ഈ സമുദായത്തിലെ സ്ത്രീകള്‍ ഉന്നത നിലയില്‍ ആണെങ്കില്‍ താങ്കളെപ്പോലുള്ള “മതതൊഴിലാളികളുടെ” വിഡ്ഢിത്ത ജല്‍പ്പനങ്ങള്‍ കേള്‍ക്കുവാന്‍ ആ സ്ത്രീകള്‍ അവരുടെ മക്കളെ പാതിരായ്ക്ക് പരഞ്ഞുവിടുമോ സുഹൃത്തേ ?! ഇല്ലല്ലോ, അതിനര്‍ത്ഥം ഇസ്ലാമിലെയും, സമൂഹത്തിലെയും മുസ്ലിം സ്ത്രീകള്‍ ഇപ്പോഴും പരിതാപകരമായ പിന്നോക്കാവസ്ഥയിലാണ് എന്നത് തന്നെയല്ലേ?!

6) കേരളത്തിലെ ഇസ്ലാമിക പണ്ഡിതന്‍മാരില്‍ വകതിരിവുള്ള ഏതെങ്കിലും ഒരുത്തന്‍ ഏതെങ്കിലും സംഘടനയില്‍ ഉണ്ടോ ?! തപസ്സുപോലെ ഒരു പതിറ്റാണ്ടിനു മുകളില്‍ കഷ്ട്ടപ്പെട്ടു പഠിച്ചു MBBS ഉം MD യും ഒക്കെ നേടുന്ന മനുഷ്യര്‍ നിങ്ങളെപ്പോലെയുള്ളവരുടെ വീടുകളിലെ സ്ത്രീകളുടെ ഔരത്ത് (നഗ്നത ) കാണുവാന്‍ ഇരിക്കുകയാണ് എന്ന് ഈ ആധുനിക കാലത്ത് ആരോട് പറയുവാന്‍ പറ്റും..?! താങ്കളെപ്പോലുള്ള വികലബുധികള്‍ നന്നായി പഠിച്ചു മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്റ്റര്‍മാരുമായി എന്നെകിലും മാനസിക ബന്ധം പുലര്‍ത്തിയിട്ടുണ്ടോ ? ഓപ്പറേഷന്‍ തീയറ്ററിലും, മോര്‍ച്ചറിയിലും പോസ്റ്റ്മോര്‌ട്ടം ടേബിളിലും , മനുഷ്യ ശരീരങ്ങള്‍ കണ്ടു മടുത്ത ഒരാളാണ് വൈദ്യശാസ്ത്രത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി മനുഷ്യര്‍ ആദരിക്കുകയും , സ്നേഹിക്കുകയും ചെയ്യുന്ന ഒരു ഡോക്ട്ടരാകുന്നത് എന്നറിയാത്ത വിഡ്ഢിയാണോ താങ്കള്‍ ?ഡോകട്ടര്‍മാര്‍ സ്ത്രീ രോഗികളുടെ നഗ്നത കാണുന്നതില്‍ താങ്കള്‍ക്കൊക്കെയുള്ള അബദ്ധധാരണയും, വേവലാതിയും താങ്കലെപ്പോലെയുള്ളവര്‍ക്ക് ആ വിഷയത്തിലുള്ള അജ്ഞതയെ മാത്രമല്ലേ സൂചിപ്പിക്കുന്നത് ?

7) ആവട്ടെ, ഇപ്പറയുന്ന നഗ്നത പുരുഷനുമില്ലേ, ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വരില്ലെങ്കിലും ഒരു പുരുഷനും തന്റെ നഗ്നത മറന്നുകൊണ്ട് ഒരു ഡോക്ട്ടരുടെയോ, നഴ്സിന്റെയോ മുന്നില്‍ നിന്ന് കൊടുക്കേണ്ടി വരില്ലേ ? ചന്തിക്ക് ഇന്‍ജക്ഷന്‍ എടുക്കാത്ത അന്യഗ്രഹത്തിലാണോ താങ്കള്‍ ജീവിക്കുന്നത് ?! ആ നിലയില്‍ പുരുഷന്‍ ഡോകടരെ കാണുവാന്‍ പോകുമ്പോള്‍ “മുസ്ലിം പുരുഷ ഡോക്റ്ററെ ” തിരയണം എന്ന് താങ്കള്‍ പറയാത്തത് എന്തുകൊണ്ടാണ് ? കാരണം , സ്ത്രീയെ ഒരു ലൈംഗിക ഉപകരണമായി , പ്രസവിക്കുവാനുള്ള മെഷീന്‍ മാത്രമായി കാണുവാനാണ് താങ്കള്‍ അടങ്ങുന്ന പൌരോഹിത്യത്തിന് താല്‍പ്പര്യം എന്നതല്ലേ വസ്തുത ?സ്ത്രീകളെ ഞങ്ങള്‍ വെളിച്ചം കാണിക്കാതെ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട്, നീയാരെടാ അത് തുറക്കാന്‍ ശ്രമിക്കാന്‍ എന്നുള്ള പ്രകോപനം കൊണ്ട് തന്നെയല്ലേ സൈബറിടത്തിലെ താങ്കളുടെ വിഡ്ഢികളായ അണികള്‍ മതം പറയാന്‍ പുരോഹിതരുണ്ട് , വേറെയാരും മിണ്ടിക്കൂടാ എന്ന് തിട്ടൂരം ഇറക്കുന്നത് ?!

8) ഫോണിലൂടെയുള്ള നിക്കാഹ് പോലെയുള്ള താങ്കളുടെ ഫത്വകൾ തരുന്ന പാഠത്തെക്കാള്‍ മ്ലേച്ചമല്ലേ ഒരുമതേതര സമൂഹത്തില്‍ ഒരുഡോക്റ്ററെ കാണുവാന്‍ പോകുന്നതില്‍പോലും വര്‍ഗ്ഗീയതപറയുന്ന താങ്കളുടെ വിഷംനിറഞ്ഞമനസ്സ്?.അതു പോലെ തന്നെ ഒരു മതേതരനായും നിങ്ങളെ എങ്ങിനെ കാണാനാകും സുഹൃത്തേ?… രാഷ്ട്രീയത്തിൽ പോലും അപമാനകരമായി മതം കലർത്തുന്ന വ്യക്തിയാണ് താങ്കള്‍ എന്ന് പറഞ്ഞാല്‍ നിഷേധിക്കാമോ?! പാണക്കാട് തങ്ങൾ വുളൂ എടുക്കും പിണറായി വുളൂ എടുക്കില്ല അതുകൊണ്ട് ലീഗ് നല്ലതും കമ്യൂണിസ്റ്റ് മോശവുമാണെന്ന മഹത്തായ രാഷ്ട്രീയ തിയറിയുടെ ഉപജ്ഞാതാവും താങ്കളല്ലേ ?! സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധം’; ‘ ഭര്‍ത്താവിനെ പരിചരിച്ച് വീട്ടില്‍ ഇരുന്നാല്‍ മതി’ എന്ന് ഈ ആധുനിക കാലത്തും ഉളുപ്പില്ലാത്തെ പറയാനുള്ള തൊലിക്കട്ടിയും കേരളത്തില്‍ ഉണ്ടായ ഒരേയൊരു “ഇസ്ലാമിക പണ്ഡിതന്‍” താങ്കളാണ്.

9) മിസ്റ്റര്‍ ഹുദവി,

പൗരോഹിത്യം മുഴുവനായും പുരുഷ കേന്ദ്രീകൃതമാണ്, ബഹുമതസമൂഹ വിരുദ്ധമാണ് . ഇവരാരും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്, ‍ബഹുസ്വരസമൂഹത്തിലെ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, അവരുടെ അഭിരുചിയോ അഭിപ്രായമോ ആരായാറില്ല എന്നതും വ്യക്തമാണ്; പ്രത്യേകിച്ച് ഇസ്ലാമില്‍. ഖുര്‍ആനും ഹദീസും ബൈബിളും ക്രിസ്ത്യന്‍, ഇസ്ലാമിക ചരിത്രവും പഠിക്കാന്‍ ഇന്റര്‍നെറ്റും പുസ്തകങ്ങളും വിശാല ലൈബ്രറികളും ഉള്ള കാലത്ത് സകല മതങ്ങളും പൗരോഹിത്യങ്ങളെ പിരിച്ചുവിട്ട് സ്വയം ജനാധിപത്യവല്‍ക്കരിക്കുന്ന ഒരു കാലം വരിക തന്നെ ചെയ്യും. പക്ഷേ, അതുവരെ വിനീത വിധേയരായ അടിമകളും സ്വത്വം നഷ്ടപ്പെട്ട വിഡ്ഢികളുമായിരിക്കാന്‍ സമുദായത്തില്‍ ആളുകള്‍ ഉള്ളിടത്തോളം കാലം ഇത്തരം സംവാദങ്ങള്‍ പോലും താങ്കള്‍ ഉള്‍പ്പെടുന്ന പൗരോഹിത്യം അനുവദിക്കില്ല എന്നുറപ്പ്.

10) മിസ്റ്റർ ഹുദവി,
ക്രിസ്ത്യൻ ചർച്ചിൽ പ്രളയകാലത്ത് ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുത്ത നൂറുകണക്കിന് മനുഷ്യരിൽ ഒരാളാണ് ഞാൻ. എൻ്റെ സുഹൃത്തുക്കളും നാടിൻറെ അഭ്യുദയകാംക്ഷികളും ഭക്ഷ്യവിഭവങ്ങൾ അടക്കമുള്ള സാധനസാമഗ്രികൾ സ്റ്റോക്ക് ചെയ്തിരുന്നത് ക്ഷേത്രങ്ങളിലും ചർച്ചുകളിലും വായനശാലകളിലും ഗ്രാമീണ ക്ളബ്ബുകളിലുമായിരുന്നു, മറക്കരുത് മിസ്റ്റർ. വ്യക്തിപരമായി പ്രളയത്തിന്റെ ഇരയുമാണ് എൻ്റെ നാടും ഗ്രാമവും കുടുംബവും. പ്രകൃതിവിക്ഷോഭങ്ങളുടെ കാലത്ത് മാനവികത ഉയർത്തിപ്പിടിച്ചു മനുഷ്യപക്ഷത്തുനിന്നു സംസാരിക്കുന്നതിനു പകരം തികഞ്ഞ വർഗ്ഗീയതയും മതവിദ്വേഷവുമാണ് ഒരു ബഹുസ്വര സമൂഹത്തിൽ താങ്കൾ പ്രസരിപ്പിക്കുന്നത് മിസ്റ്റർ ഹുദവി.

11) സിംസാറെ,
താങ്കളെപ്പോലുള്ള മരപ്പാഴുകൾ ഇക്കാലത്തെ മാനവികതയ്ക്കും, മനുഷ്യസ്നേഹത്തിനും ജനാധിപത്യ സംസ്കാരത്തിനും വിരുദ്ധമാണ്. വെള്ളവും അഗ്നിയും പ്രളയവുമൊന്നും മുസ്ലിം ഹിന്ദു ക്രൈസ്തവൻ വ്യത്യാസം നോക്കിയല്ല ദുരന്തങ്ങൾ വിതച്ചിട്ടുള്ളത്. താങ്കളുടെയൊക്കെ വീട്ടിലും പ്രിയപ്പെട്ടവരുടെ സ്നേഹമസൃണമായ ഇടങ്ങളിലും പ്രളയമെത്തുന്നത് വരെമാത്രമാണ് മിസ്റ്റർ ഹുദവി താങ്കളുടെയടക്കമുള്ളവരുടെ ഈ അഹങ്കാരങ്ങൾ…

മനുഷ്യനാവാൻ ശ്രമിക്കണം… വെറും പച്ചമനുഷ്യൻ… അടുത്ത ജന്മത്തിലെങ്കിലും അങ്ങിനെയാവാൻ ശുഭാശംസകൾ മിസ്റ്റർ സൈക്കോപാത്ത്…!!

Adv. Jahangeer Amina Razaq
8136 888 889.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here