മോട്ടോർ വാഹന നിയമലംഘനം നടത്തിയാൽ ആദ്യ തവണ മാത്രം കുറഞ്ഞ പിഴ; ആവർത്തിച്ചാൽ പുതിയ ഭേദഗതി പ്രകാരമുള്ള ഉയർന്ന പിഴ

ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടർ വാഹന വകുപ്പിന്റെ നിര്‍ദേശം. നിയമ ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മോട്ടോർ വാഹന നിയമലംഘനത്തിന് പിടിക്കപ്പെടുന്നതില്‍ പകുതിപേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് പുതിയ നിർദ്ദേശം നൽകിയത്.ഒരേ കുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ. എന്നാൽ പുതിയ ഭേദഗതിയിലെ ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ഈ രീതിക്കു മാറ്റം വരും. മോട്ടോർ വാഹന നിയമ ലംഘനം നടത്തിയാൽ ആദ്യ തവണ മാത്രമേ കുറഞ്ഞ പിഴ ഉണ്ടാവുകയുള്ളു. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ അടയ്ക്കണം.
ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുന്നത് ഉള്‍പ്പടെ ചെറിയ പിഴവുകള്‍, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കാതിരിക്കുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ശാരീരിക അവശതകള്‍ക്കിടെയുള്ള ഡ്രൈവിങ്, അന്തരീക്ഷ മലിനീകരണം എന്നീ അഞ്ചു വകുപ്പുകൾക്ക് പിഴത്തുക കുറയ്ക്കുന്നതില്‍ തടസമില്ല. അന്തിമ തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച നിയമോപദേശം കൂടി തേടും.കോടതിയില്‍ പോയാല്‍ പിഴ തുക ഒടുക്കാൻ കാലതാമസമുണ്ടെന്നിരിക്കെ എല്ലാ ജില്ലകളിലും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ കുറയ്ക്കുന്നതിനുളള വിഞ്ജാപനത്തിന്റ കരട് മോട്ടർ വാഹന വകുപ്പ് തയാറാക്കിത്തുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here