മൂഞ്ചിറമഠം വിട്ടുകിട്ടണം; പുരോഹിതൻ പുഷ്പാഞ്ജലി സ്വാമിയാരുടെ സമരം തുടരുന്നു
മൂഞ്ചിറമഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുരോഹിതൻ പുഷ്പാഞ്ജലി സ്വാമിയാരുടെ സമരം തുടരുന്നു. ആർഎസ്എസ് പ്രവർത്തകർ സത്യഗ്രഹപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെ തുടർന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള മഠത്തിനു സമീപമാണ് സ്വാമി സമരമിരിക്കുന്നത്. പൂജയ്ക്കായി ഉപയോഗിക്കുന്ന വിഗ്രഹങ്ങൾ മഠത്തിൽ നിന്ന് മാറ്റിയെന്നും പരാതിയുണ്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അടക്കം പൊലീസിന്റെ വലിയ സുരക്ഷാ വലയത്തിലാണ് സമരം.
സേവാഭാരതി കൈവശംവച്ചിരിക്കുന്ന കോട്ടയ്ക്കകത്തെ മഠം തിരികെ നൽകണമെന്നാവശ്യപ്പെട്ടും ആചാരപ്രകാരമുള്ള ചതുർമാസപൂജ അവിടെ ചെയ്യാൻ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചുമായിരുന്നു പുഷ്പാഞ്ജലി സ്വാമിയാർ സമരം ആരംഭിച്ചത്. എന്നാൽ, ഇന്നലെ സന്ധ്യയോടെ ആർഎസ്എസ് പ്രവർത്തകർ സമരപന്തൽ പൊളിച്ചു മാറ്റി. തുടർന്ന് സ്വാമി പടിഞ്ഞാറേ നടയിലെ മഠത്തിനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്തു വലിയ പൊലീസ് സുരക്ഷയിലാണ് സമരം. സമാധി വരെ സമരം തുടരുമെന്ന് പുഷ്പാഞ്ജലി സ്വാമിയാർ.
40 വർഷമായി ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മഠം വകയല്ലെന്നാണ് സേവാഭാരതിയുടെ നിലപാട്. മുപ്പതിലധികം കുട്ടികൾ ബാലസദനത്തിലുണ്ടെന്നും, മഠത്തിന്റെ അവകാശം പറഞ്ഞു ഒരാൾ വന്നാൽ വിശ്വസിക്കുക പ്രയാസമാണെന്നും ബാലസദനം അധികൃതർ പറയുന്നു. ഇരു കൂട്ടരുമായും നാളെ ജില്ലാ കളക്ടർ ചർച്ച നടത്തും. തഹസീൽദാർ കളക്ടർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മൂഞ്ചിറ മഠത്തിന്റെ പേരിലും കെട്ടിടത്തിന്റെ രേഖകൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here