ഒരു തവണ കൂടി പ്രകോപിപ്പിച്ചിരുന്നെങ്കിൽ മന്മോഹൻ പാകിസ്താനെ തകർത്തു കളയുമായിരുന്നുവെന്ന് ഡേവിഡ് കാമറൺ

പാകിസ്താനെ സൈനികമായി നേരിടാൻ മന്മോഹൻ സിംഗ് തയ്യാറെടുത്തിരുന്നുവെന്ന് മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത തൻ്റെ ‘ഫോര്‍ ദി റെക്കോര്‍ഡ്’ എന്ന പുസ്തകത്തിലാണ് കാമറൺ ഇക്കാര്യം പറയുന്നത്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു ആക്രമണം കൂടി പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെങ്കില്‍ മന്‍മോഹന്‍ സൈനിക ആക്രമണത്തിന് നിര്‍ദേശം നല്‍കുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മന്മോഹൻ തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും കാമറണ്‍ അനുസ്മരിക്കുന്നു.
ഒരു വിശുദ്ധനെ പോലെയുള്ള വ്യക്തിയാണ് മന്‍മോഹന്‍ സിങ് എന്ന് കാമറണ്‍ പറയുന്നു. ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു മന്‍മോഹന്‍ സിങിന്. എന്തും നേരിടാനുള്ള മനക്കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യയില്‍ വന്ന വേളയില്‍ മന്‍മോഹന്‍ സിങുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും കാമറണ്‍ അനുസ്മരിക്കുന്നു.
2011ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം കാമറണ്‍ ഇന്ത്യയില്‍ വന്നിരുന്നു. മന്‍മോഹന്‍ സിങുമായി അദ്ദേഹം ചര്‍ച്ച നടത്തി. പാകിസ്താന്‍ ഇനി ഒരു ആക്രമണം കൂടി നടത്തിയാല്‍ അവരെ സൈനികമായി നേരിടുമെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞതെന്ന് കാമറണ്‍ പറയുന്നു.
മന്‍മോഹന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ തന്നെയാണ് കാമറണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മൂന്ന് തവണ കാമറണ്‍ ഇന്ത്യയില്‍ വന്നിരുന്നു. കാമറണ്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. ഇതാകട്ടെ 2010ല്‍ കാമറണിന് തിരഞ്ഞെടുപ്പില്‍ നേട്ടമാകുകയും ചെയ്തു. 15 ലക്ഷത്തോളം വരുന്ന ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ കാമറണിനെ അനുകൂലിച്ചുവെന്നാണ് കണക്കാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here