‘ഹൗഡി മോദി’ പുതു ചരിത്രം കുറിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഹൗഡി മോദി’ പുതു ചരിത്രം കുറിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം വേദി പങ്കിട്ടതിന് ശേഷം ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബഹുഭാഷയിൽ ആളുകളെ കൈയിലെടുക്കുന്ന പ്രസംഗമാണ് മോദി നടത്തിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിൽ ഏതാനും വാക്കുകളും മോദി പ്രസംഗത്തിൽ ഉപയോഗിച്ചു. സർവർക്കും സൗഖ്യമെന്ന് മലയാളത്തിലാണ് മോദി പറഞ്ഞത്.
നവഭാരതം സ്വപ്‌നം കാണുന്നുവെന്ന് പറഞ്ഞ മോദി നമ്മൾ വെല്ലുവിളിക്കുന്നത് നമ്മളെ തന്നെയാണെന്ന് പറഞ്ഞു. ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. വികസനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മന്ത്രം. ഡോണൾഡ് ട്രംപിന്റെ അഭിനന്ദനങ്ങൾ കഠിനാധ്വാനത്തിനുള്ളതാണെന്നും നേട്ടങ്ങൾ സങ്കൽപങ്ങൾക്കുമപ്പുറമാണെന്നും മോദി വ്യക്തമാക്കി.
ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ‘ഹൗഡി മോദി’ പരിപാടിയിൽ നരേന്ദ്രമോദിയാണ് ആദ്യം സംസാരിച്ചത്. ട്രംപ് വിശ്വപ്രസിദ്ധനും ജനകീയനുമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ട്രംപിന്റെ നേതൃപാടവത്തോട് ആരാധനയാണെന്ന് മോദി പറഞ്ഞു. അബ് കീ ബാർ ട്രംപ് സർക്കാർ എന്നായിരുന്നു മോദിയുടെ പരാമർശനം. ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞ മോദി, ട്രംപിന് വേണ്ടി വോട്ടഭ്യർത്ഥിക്കാനും മറന്നില്ല. മറുപടി പ്രസംഗത്തിൽ നരേന്ദ്രമോദിക്ക് ട്രംപ് നന്ദി പറഞ്ഞു. മോദിയുടേത് ശക്തമായ നേതൃത്വമാണെന്നും മോദിയുടെ ഭരണപാടവം അദ്ഭുതപ്പെടുത്തുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യക്കാർ കഠിനാധ്വാനികളാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതിർത്തി സംരക്ഷണം പ്രധാനമാണെന്ന് പറഞ്ഞ ട്രംപ് ഒരുമിച്ച് പ്രവർത്തിക്കാമെന്നും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here