അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായി 896 ബൂത്തുകൾ സജ്ജീകരിച്ചതായി ടീക്കാറാം മീണ

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായി 896 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് പത്ത് ദിവസം മുമ്പുവരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പെരുമാറ്റചട്ടം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനായി ആകെ 896 ബൂത്തുകളാണ് സജ്ജീകരിക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. മഞ്ചേശ്വരം 198, എറണാകുളം-135, അരൂർ-183, കോന്നി-212, വട്ടിയൂർക്കാവ് 168 എന്നിങ്ങനെയാണ് ബൂത്തുകൾ ക്രമീകരിക്കുക. പ്രാഥമിക കണക്ക് അനുസരിച്ച് 89 ബൂത്തുകൾ പ്രശ്ന സാധ്യതാ ബൂത്തുകളായിട്ടുള്ളത്. ഇതിൽ വർധനയുണ്ടാകാമെന്നും ബൂത്തുകളിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലങ്ങളിലേക്കായി 1810 ഇവിഎം, വിവിപാറ്റ് മെഷീനുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.
നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതിക്ക് 10 മുമ്പുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം. പുതിയ നയപരമായ തീരുമാനങ്ങളെടുക്കാൻ വിലക്കുണ്ടെങ്കിലും നിലവിലുള്ള പദ്ധതികൾ തുടരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ വോട്ടർ പട്ടികയിൽ നിന്നും കാരണമില്ലാതെ പേര് നീക്കം ചെയ്യുന്നതായി ബിജെപി പരാതി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥൻ പക്ഷപാതപരമായി പെരുമാറിയാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here