ഭീകരവാദത്തിനെതിരെ രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരവാദത്തിനെതിരെ രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യമെന്നും മോദി പറഞ്ഞു. എഴുപത്തിനാലാമത് യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീർ വിഷയം പരാമർശിക്കാതിരുന്ന മോദി ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഭീകരവാദത്തിന്റെ കാര്യത്തിൽ ഭിന്നിക്കുന്നത് യുഎൻ ആശയത്തിന് വിരുദ്ധമാണെന്നും ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി പറഞ്ഞു. അതേസമയം ജമ്മു കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉന്നയിച്ചു. കശ്മീരിലെ സാഹചര്യം ഗുരുതരമെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ ഐക്യരാഷ്ട്ര സഭ നൽകിയ അവകാശങ്ങൾ കശ്മീരിൽ നിഷേധിക്കുന്നെന്നും പറഞ്ഞു.
കശ്മീരിൽ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുന്നുവെന്നും കർഫ്യൂ പിൻവലിച്ചാൽ രക്തചൊരിച്ചിൽ ഉണ്ടാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ബാലാകോട്ടിൽ ഭീകരരെ വധിച്ചെന്ന പ്രചാരണം കള്ളമാണെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ ആർഎസ്എസിനെതിരെയും രൂക്ഷ വിമർശനം ഉയർത്തി. മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്ന് ആർഎസ്എസ് വിശ്വസിക്കുന്നു. ആർഎസ്എസിന് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും നയമാണെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here