വിവാദങ്ങൾക്കൊടുവിൽ വയലാർ അവാർഡ് പ്രഖ്യാപിച്ചു; വി ജെ ജെയിംസിന്റെ നിരീശ്വരന് പുരസ്‌കാരം

വിവാദങ്ങൾക്കൊടുവിൽ നാൽപത്തിമൂന്നാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചു. വി ജെ ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്. പുരസ്‌കാര നിർണയ കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫസർ എം കെ സാനു രാജിവച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എം കെ സാനുവിന് പകരം പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുളള സമിതിയാണ് അവാർഡ് നിർണയിച്ചത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27നായിരിക്കും അവാർഡ് സമ്മാനിക്കുക.
പുരസ്‌കാര നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് എം കെ സാനു രാജിവച്ചത്. പുതുശേരി രാമചന്ദ്രന്റെ ആത്മകഥയായ ‘തിളച്ച മണ്ണിൽ കാൽനടയായി’ എന്ന പുസ്തകത്തിന് പുരസ്‌കാരം നൽകാൻ ബാഹ്യ സമ്മർദമുണ്ടായിരുന്നുവെന്ന് സാനു വ്യക്തമാക്കിയിരുന്നു. അർഹതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നൽകാൻ കൂട്ട് നിൽക്കാനാകാത്തതിനാലാണ് പുരസ്‌കാര നിർണയ കമ്മിറ്റിയിൽ നിന്ന് രാജിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, അവാർഡ് നിർണയത്തിൽ ഒരു തരത്തിലുമുള്ള ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പെരുമ്പടവം ശ്രീധരൻ വ്യക്തമാക്കി.
ഒരിക്കലും അത്തരമൊരു ഇടപെടൽ വലയാർ അവാർഡിൽ ഉണ്ടായിട്ടില്ല. ട്രസ്റ്റിന് നൽകിയ രാജിക്കത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് രാജിവയ്ക്കുന്നതെന്നാണ് സാനു മാഷ് അറിയിച്ചിരുന്നതെന്നും പെരുമ്പടവം ശ്രീധരൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here