അരുൺ ജെയ്റ്റ്ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്ന് വച്ച് കുടുംബം

അന്തരിച്ച മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്ന് വച്ച് അദ്ദേഹത്തിന്റെ കുടുംബം. ഇതുസംബന്ധിച്ച് അരുൺ ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.
ഈ പെൻഷൻ രാജ്യസഭയിലെ കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാർക്ക് നൽകാനാണ് കത്തിലൂടെ ജെയ്റ്റ്‌ലിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസഭയിലെ ക്ലാസ് ഫോർ ജീവനക്കാർക്ക് നൽകാനാണ് ആവശ്യം.
ഓഗസ്റ്റ് 24-നാണ് ജെയ്റ്റ്‌ലി അന്തരിച്ചത്. സുഷമ സ്വരാജിന്റെ മരണത്തിന് പിന്നാലെ ബിജെപിക്ക് കരുത്തനായ മറ്റൊരു നേതാവിനെയാണ് നഷ്ടമായത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക രോഗം, ക്യാൻസർ എന്നിവ ജെയ്റ്റ്‌ലിയെ അലട്ടിയിരുന്നു.രോഗത്തെ തുടർന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു,തുടർന്ന് സജീവ രാഷ്ട്രീയവും വിട്ടു.
1999 മുതൽ രാജ്യസഭാ അംഗമായ അരുൺ ജെയ്റ്റ്‌ലിക്ക് അധിക പെൻഷനായി ലഭിക്കുന്ന 22,500 രൂപയടക്കം മാസത്തിൽ 50,000 രൂപയാണ് പെൻഷനായി ലഭിച്ചിരുന്നത്. പാർലമെന്റ് അംഗങ്ങൾ മരണപ്പെട്ടാൽ ആശ്രിതർക്ക് പെൻഷന്റെ 50 ശതമാനമാണ് ലഭിക്കുക. ഇതനുസരിച്ച് ജെയ്റ്റ്‌ലിയുടെ കുടുംബത്തിന് മാസത്തിൽ 25000 രൂപയാണ് ലഭിക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here