താമരശ്ശേരിയിൽ ഉദ്യോഗസ്ഥ ദമ്പതികളുൾപ്പെടെ ആറ് പേർ മരിച്ച സംഭവം; ശവക്കല്ലറ തുറന്ന് പരിശോധന നടത്തും

കോഴിക്കോട് താമരശ്ശേരിയിൽ ഉദ്യോഗസ്ഥ ദമ്പതികളുൾപ്പെടെ ആറ് പേർ മരിച്ചസംഭവത്തിൽ ദുരൂഹത നീക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇന്ന് ശവക്കല്ലറ തുറന്ന് ഫൊറൻസിക് പരിശോധന നടത്തും.
മരണത്തിലേക്ക് നയിച്ച അസുഖങ്ങളിലെ സമാനതകളിൽ ഉണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആറ് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത് ഫൊറൻസിക് പരിശോധന നടത്തുക. രാവിലെ തന്നെ ക്രൈംബ്രാഞ്ച് സംഘം പള്ളിയിലെത്തി ശവക്കല്ലറ തുറക്കും. കല്ലറ തുറന്ന് നൽകണമെന്ന് കൂടത്തായി, കോടഞ്ചേരി പള്ളി അധികൃതരോട് ക്രൈബ്രാഞ്ച് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. 2002 മുതലാണ് വർഷങ്ങളുടെ ഇടവേളകളിൽ താമരശ്ശേരി കൂടത്തായി പൊന്നമറ്റം കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നത്.
പൊന്നമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകൻ റോയ്, അന്നമ്മയുടെ സഹോദരൻ മാത്യു, ബന്ധുവായ സിലി ഇവരുടെ ഒമ്പത് മാസം പ്രായമായ കുഞ്ഞുമാണ് ദൂരുഹസാഹചര്യത്തിൽ മരിച്ചത്. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മരിച്ച റോയിയുടെ മൃതദേഹം ആറ് വർഷം മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ന് കല്ലറ തുറന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here