ബിഡിജെഎസുമായുള്ള സഹകരണ സാദ്ധ്യത തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ബിഡിജെഎസ്- ബിജെപി തർക്കം പുകയുന്നു. ബിഡിജെഎസ്- ബിജെപി തർക്കങ്ങൾ പരിഹരിക്കപ്പെട്ടു എന്ന സൂചന നൽകിയാണ് തുഷാർ വെള്ളാപ്പള്ളി മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ എൻഡിഎയിൽ എല്ലാക്കാലവും തുടരുമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് പിന്നീട് തുഷാർ തന്നെ പിന്നീട് പറഞ്ഞത്
പ്രശ്‌നങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു.
ബിജെപിയുമായുള്ള കൂട്ട്‌കെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്നന്ന് ബിഡിജെഎസിന് മനസിലാകുമെന്നും ഇനിയും എൻഡിഎയിൽ തുടരണമോ എന്ന് അവർ ആലോചിക്കട്ടെയെന്നും കോടിയേരി ആലപ്പുഴയിൽ പറഞ്ഞു.
ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. ‘ബിഡിജെഎസ് എൻഡിഎയിൽ തുടരണോയെന്ന് അവർ ആലോചിക്കട്ടെ’- കോടിയേരി പറഞ്ഞു.
മുന്നണി വിട്ട് വന്നാൽ ബിഡിജെഎസിനെ ഇടത് മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്ന പരോക്ഷ സൂചനയും കോടിയേരിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എസ്എൻഡിപിയും വെള്ളാപ്പള്ളിയുമായുള്ള അടുപ്പം തുടരുന്ന സാഹചര്യത്തിൽ എൻഡിഎ വിട്ട് വരുന്ന ബിഡിജെഎസിനെ ഉൾകൊള്ളാൻ ഇടത് മുന്നണിക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
കോൺഗ്രസ് നേതാവ് വിഎം സുധീരൻ വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ചു.സിപിഐഎമ്മിനെയും ബിജെപിയെയും കൂട്ടിച്ചേർക്കുന്ന കണ്ണിയാണ് വെള്ളാപ്പള്ളി. മകൻ ബിജെപിയിലും അച്ഛൻ സിപിഐഎമ്മിലും നിൽക്കുന്നത് കച്ചവടതാൽപര്യം കൊണ്ടാണെന്ന് സുധീരൻ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here