Advertisement

ആകാശഗംഗ 2 നവംബർ ഒന്നിന് തീയറ്ററുകളിൽ; ഇനി വിനയന്റെ പട്ടികയിലുള്ളത് ജയസൂര്യയും മോഹൻലാലുമായുള്ള ചിത്രങ്ങൾ

October 8, 2019
Google News 1 minute Read

സംവിധായകൻ വിനയൻ ആകാശഗംഗ എന്ന തൻ്റെ ചിത്രത്തിനൊരുക്കിയ രണ്ടാം ഭാഗം നവംബർ ഒന്നിന് തീയറ്ററുകളിൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിനയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണെന്നും ജയസൂര്യയെയും മോഹൻലാലിനെയും നായകരാക്കിയുള്ള ഓരോ ചിത്രങ്ങളും, ഒപ്പം ‘നങ്ങേലി’യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ എന്നും അദ്ദേഹം കുറിച്ചു.

വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

“ആകാശഗംഗ 2” നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു… ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും “നങ്ങേലി”യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന “ആകാശഗംഗ2” വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..
നല്ലൊരു എൻറർടൈനർ നിങ്ങൾക്കായി കാഴ്ചവയ്കാൻ ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന് എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here