പബ്ജിക്ക് പിന്നാലെ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആയി കോള്‍ ഓഫ് ഡ്യൂട്ടി

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ വര്‍ധനവിനു പിന്നാലെ ഇന്ത്യയില്‍ മൊബൈല്‍ ഗെയിമുകളുടെ പ്രചാരവും വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലും വിദേശത്തും അടുത്തിടെ ഏറെ പ്രചാരത്തിലെത്തിയ ഗെയിം ആയിരുന്നു പബ്ജി. ഇതിനു പിന്നാലെ പല കമ്പനികളും തങ്ങളുടെ ഗെയിമുകളെ മൊബൈല്‍ പ്ലാറ്റ്‌ഫോമിലേക്കും വികസിപ്പിച്ചിരുന്നു.
2017 ല്‍ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സബ്സിഡിയറിയായ പബ്ജി കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ബാറ്റില്‍ റോയല്‍ ഗെയിമായിരുന്നു പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് ( പബ്ജി). അതിജീവനം ആശയമാക്കിയുള്ള ഗെയിമായിരുന്നു ഇത്. പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ മാത്രം ലഭിച്ചിരുന്ന പബ്ജി ഗെയിം സ്മാര്‍ട്ട്‌ഫോണുകളിലേക്കും എത്തിയതോടെ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്.
ഇതേ പാത തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പുമായി എത്തിയ ഗെയിം കോള്‍ ഓഫ് ഡ്യൂട്ടിക്ക് വന്‍ സ്വീകരണമാണ് ഗെയിമര്‍മാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ എത്തി ഒരാഴ്ചയ്ക്കിടയില്‍ മറ്റൊരു ഗെയിമുകള്‍ക്കും ലഭിക്കാത്ത അത്രയും ഡൗണ്‍ലോഡിംഗാണ് ഗെയിമിനു ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരാഴ്ചയ്ക്കിടെ 10 കോടി ആളുകള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 1.33 കോടി ആളുകള്‍ ഇന്ത്യയില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്തു. 2.8 കോടി മാത്രമായിരുന്നു പബ്ജി മൊബൈല്‍ പ്ലാറ്റ്‌ഫോമിലെത്തിയ ആദ്യ ആഴ്ചയിലെ ഡൗണ്‍ലോഡിംഗ്. കോള്‍ ഓഫ് ഡ്യൂട്ടി ഗെയിം ഡൗണ്‍ലോഡ് ചെയ്തവരില്‍ കൂടുതലും ഐഒഎസ് ഉപഭോക്താക്കളാണ്. 5.69 കോടി ഐഒഎസ് ഉപഭോക്താക്കളാണ് ഗെയിം ഡൗണ്‍ലോഡ് ചെയ്തത്.
അമേരിക്കയിലെ വീഡിയോ ഗെയിം നിര്‍മാതാക്കളായ ആക്ടിവിഷനാണ് കോള്‍ ഓഫ് ഡ്യൂട്ടി ഗെയിമിന്റെ നിര്‍മാതാക്കള്‍. ടെന്‍സെന്റ് ഗെയിംസുമായി ചേര്‍ന്നാണ് ആക്ടിവിഷന്‍ കോള്‍ ഓഫ് ഡ്യൂട്ടിയുടെ മൊബൈല്‍ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ജിബിയിലധികമാണ് ഗെയിമിന്റെ വലിപ്പം. പേഴ്‌സണല്‍ കംപ്യൂട്ടര്‍ പതിപ്പിലുള്ള എല്ലാ ആയുധങ്ങളും വാഹനങ്ങളും മൊബൈല്‍ പതിപ്പിലും ലഭിക്കും.
ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here