ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിൽ സ്‌ഫോടനം

സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിൽ സ്‌ഫോടനം. ജിദ്ദയിൽ നിന്ന് 120 കിലോമീറ്റർ അകലെ ഇറാനിലെ നാഷണൽ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. ഇതേത്തുടർന്ന് എണ്ണ ചെങ്കടലിലേക്ക് ചോർന്നൊഴുകി. ടാങ്കറിലെ രണ്ട് പ്രധാനപ്പെട്ട സ്റ്റോറേജ് ടാങ്കുകൾ ആക്രമണത്തിൽ പൂർണമായും നശിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, സൗദി അറേബ്യ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ജിദ്ദയിൽ നിന്ന് 60 മൈൽ അകലെവച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് ഇറാന്റെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. മിസൈലുകൾ ഉപയോഗിച്ച് തീവ്രവാദികളാണ് ടാങ്കറിനുനേരെ ആക്രമണം നടത്തിയതെന്ന് നാഷണൽ ഓയിൽ കമ്പനി ആരോപിച്ചു. എന്നാൽ ഇതിന് തെളിവുകളൊന്നും കമ്പനി നൽകിയിട്ടില്ല. സ്‌ഫോടനത്തിൽ തകർന്ന ടാങ്കറിലെ ജീവനക്കാർ സുരക്ഷിതമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള നൗർ ഏജൻസി അറിയിച്ചു.
Read Also : കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് തുടങ്ങി
മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഹോർമുസ് കടലിടുക്കിനടുത്തുവെച്ച് ഒരു എണ്ണക്കപ്പലിനെ ഇറാൻ ആക്രമിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. ഇത് ഇറാൻ നിഷേധിച്ചതിന് പിന്നാലെയാണ് ഇറാന്റെ കപ്പൽ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.
കഴിഞ്ഞ മാസം സൗദി ആരാംകോ എണ്ണക്കമ്പനിയുടെ അബ്‌ഖൈയ്ഖ്, ഖുറൈസ് എണ്ണപ്പാടങ്ങളിൽ യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അന്ന് സൗദി അറേബ്യ ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here