മിതാലി രാജിനും പൂനം റാവത്തിനും അർധസെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ശക്തമായ നിലയിൽ. അർധസെഞ്ചുറിയടിച്ച ക്യാപ്റ്റൻ മിതാലി രാജും പൂനം റാവത്തുമാണ് ഇന്ത്യയുടെ ചേസിംഗ് എളുപ്പത്തിലാക്കിയത്. കഴിഞ്ഞ മത്സരത്തിൽ 75 റൺസെടുത്ത് ടോപ്പ് സ്കോററായ പ്രിയ പുനിയ 20 റൺസെടുത്ത് പുറത്തായിരുന്നു.
248 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി മോശമല്ലാത്ത തുടക്കമാണ് പ്രിയ പുനിയയും ജമീമ റോഡ്രിഗസും ചേർന്ന് നൽകിയത്. 34 റൺസ് നീണ്ട ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് ഒൻപതാം ഓവറിൽ വേർപിരിഞ്ഞു. ജമീമ റോഡ്രിഗസിനെ (18) സ്വന്തം ബൗളിംഗിൽ പിടികൂടിയ അയബോങ ഖാക്കയാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
രണ്ടാം വിക്കറ്റിൽ പൂനം റാവത്തിനൊപ്പം 32 റൺസിൻ്റെ പാർട്ണർഷിപ്പുയർത്തിയ പ്രിയയെ 13ആം ഓവറിൽ ഷബ്നം ഇസ്മായിൽ ലോറ വോൾഫാർട്ടിൻ്റെ കൈകളിലെത്തിച്ചു. 20 റൺസെടുത്താണ് പ്രിയ പുറത്തായത്. പ്രിയയുടെ വിക്കറ്റിനു പിന്നാലെ ടീമിലെ വെറ്ററൻസ് ഒത്തുചേർന്നു.
പൂനം റാവത്ത്-മിതാലി രാജ് സഖ്യം എതിരാളികൾക്ക് അവസരമൊന്നും നൽകാതെ മുന്നേറി. 57 പന്തുകളിലാണ് മിതാലി അർധസെഞ്ചുറി തികച്ചത്. 73 പന്തുകളിൽ പൂനം റാവത്തും അർധസെഞ്ചുറിയിലെത്തി.
35 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എടുത്തിട്ടുണ്ട്. മിതാലി 63 റൺസെടുത്തും പൂനം റാവത്ത് 50 റൺസെടുത്തും ക്രീസിൽ തുടരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here