ജമ്മു കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനങ്ങൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും

ജമ്മു കാശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനങ്ങൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. പത്ത് ജില്ലകളിലാണ് മൊബൈൽ സേവനം പ്രവർത്തിച്ച് തുടങ്ങുന്നത്. നേരെത്തെ പടിപടിയായി ലാൻഡ് ഫോൺ ബന്ധം പുനസ്ഥാപിച്ചിരുന്നെങ്കിലും മൊബൈൽ ഫോൺ സർവീസുകൾക്കുള്ള വിലക്ക് തുടരുകയായിരുന്നു.
നാൽപ്പത് ലക്ഷത്തോളം മൊബൈൽ ഫോണുകളാണ് ജമ്മു കാശ്മീരിൽ പ്രവർത്തിച്ചു തുടങ്ങുക. മൊബൈൽ ഫോൺ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പൂർണ്ണമായി നീക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടം എന്ന നിലയിലാണ് പോസ്റ്റ് പെയ്ഡ് സേവനങ്ങൾ പുനസ്ഥാപിക്കുന്നത്. ബാക്കിയുള്ള 20 ലക്ഷം പ്രീപെയ്ഡ് കണക്ഷനുകൾ ഉടനടി പുനസ്ഥാപിക്കും. 70 ദിവസമായി പുറം ലോകവുമായി ആശയവിനിമയം നടത്താൻ കഴിയാത്ത കാശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് നടപടി ആശ്വാസകരമാകും. തീരുമാനം കാശ്മീരിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നതിന് സഹായകരമാകുമെന്നാണ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ. വിനോദ സഞ്ചാര പ്രദേശങ്ങളിൽ കൂടുതൽ ഇന്റർനെറ്റ് സേവനങ്ങൾ ഒരുക്കുന്ന നടപടിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആഗസ്റ്റ് 5 ന് കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് മൊബൈൽ സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ജമ്മു കാശ്മീരിലെ 99 ശതമാനം ഇടങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലിന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here