മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു; ചടങ്ങുകൾ വത്തിക്കാനിൽ പുരോഗമിക്കുന്നു

സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഫ്രാൻസിസ് മാർപാപ്പയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പേര് പ്രഖ്യാപിച്ചത്.
വത്തിക്കാനിലെ വിശുദ്ധ പത്രോസ് ചത്വാരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച ചടങ്ങുകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മറിയം ത്രേസ്യയ്ക്കൊപ്പം കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്‌സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. പ്രദക്ഷിണ ശേഷം തിരുശേഷിപ്പ് മാർപാപ്പ വണങ്ങുന്നതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ 5 വിശുദ്ധരെയും വണങ്ങാനുള്ള അംഗീകാരം ലഭിക്കും. ചടങ്ങിൽ മലയാളിയായ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here