ഭൂരഹിതർക്കെന്ന വ്യാജേന 168 പേർക്ക് വനഭൂമി പതിച്ചു നൽകാൻ റവന്യൂ വകുപ്പ് നീക്കം നടത്തുന്നുവെന്ന് ആരോപണം

ഭൂരഹിതര്‍ക്കന്ന വ്യാജേന 168 പേര്‍ക്ക് വനഭൂമി പതിച്ചു നല്‍ക്കാന്‍ റവന്യൂ വകുപ്പ് നീക്കം നടത്തുന്നതായി ആരോപണം. മുമ്പ് സർക്കാർ ഭൂമി കൈവശപ്പെടുത്തിയവരും സ്വന്തമായി ഭൂമി ഉള്ളവരും ലിസ്റ്റില്‍ ഇടംപിടിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. പെരിഞ്ചാംകുട്ടി വനമേഖലക്ക് സമീപമുള്ള വനം വകുപ്പിന്‍റെ 1500 ഏക്കര്‍ ഭൂമിയെകുറിച്ചാണ് ആക്ഷേപം.
1978 ലെ വന സംരക്ഷണ നിയമത്തിന്‍റെ ഭാഗമായി തേക്ക് മര തൈകള്‍ നടുകയും, സംരക്ഷിക്കുകയും ചെയ്തു പോന്ന പ്രദേശത്തെക്കുറിച്ചാണ് പുതിയ ആരോപണം. ഭൂരഹിതർക്കായി ഭൂമി പതിച്ചു നല്‍കുകയായിരുന്നു സർക്കാർ പദ്ധതി. എന്നാല്‍ സ്വന്തമായി ഭൂമി ഉള്ളവരും, മുന്‍പ് ഭൂമി സൗജന്യമായി ലഭിച്ചിട്ടുള്ളവരും പദ്ധതിയില്‍ ഉള്‍പെട്ടതായി രേഖകളില്‍ കാണാം. റവന്യൂ വകുപ്പിന്‍റെ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ്സ് ജില്ല പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ ആരോപിക്കുന്നു
ബിനാമികളെ മുന്‍നിര്‍ത്തി ഭൂമി കൈക്കലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
വ്യത്യസ്തങ്ങളായ മരങ്ങളും, ഔഷധ സസ്യങ്ങളും സ്ഥിതി ചെയ്യുന്ന പെരിഞ്ചാംകുട്ടി വനമേഖല പരിസ്ഥിതി ലോല പ്രദേശമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിഷ്കർശിച്ച പ്രദേശമാണ്. വനഭൂമി അല്ലെങ്കില്‍പ്പോലും വനമായി സംരക്ഷിക്കണം എന്ന സുപ്രീം കോടതി വിധിയും പെരിഞ്ചാംകുട്ടിയിൽ നിലനില്‍ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here