തലശേരി സബ്കളക്ടർ ആസിഫ് കെ യൂസഫ് സിവിൽ സർവീസ് നേടിയത് വ്യാജ രേഖകൾ ഉപയോഗിച്ച്: ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

തലശേരി സബ്കളക്ടർ ആസിഫ് കെ യൂസഫ് സിവിൽ സർവീസ് ഒബിസി ക്യാറ്റഗറിയിൽ പ്രവേശനം നേടാനായി വാർഷിക വരുമാനം കുറച്ച് കാണിച്ച രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസന്വേഷിക്കുന്ന എറണാകുളം കളക്ടർ മൂന്ന് മാസത്തിലേറെയായിട്ടും ഇതുവരെ റിപ്പോർട്ട് സമർപിച്ചിട്ടില്ല.
സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം.
എന്നാൽ ആസിഫ് നൽകിയത് തെറ്റായ വിവരങ്ങളാണെന്ന് രേഖകൾ തെളിയിക്കുന്നു. എറണാകുളം കളക്ടർക്ക് കണയന്നൂർ തഹസിൽദാർ നൽകിയ റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. 2012-13 സാമ്പത്തിക വർഷം കുടുംബത്തിന്റെ വാർഷിക വരുമാനമായി ആസിഫ് കാണിച്ചത് 1,80,000 രൂപ. ആദായ നികുതി റിട്ടേൺസ് പ്രകാരം യഥാർത്ഥ വരുമാനം 21 ലക്ഷം രൂപയിലേറെയാണ്. അടുത്ത വർഷം 1,90,000 രൂപയാണ് വാർഷിക വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥ വരുമാനം 23 ലക്ഷം രൂപയിലേറെയെന്ന് തഹസിൽദാറിന്റെ റിപ്പോർട്ടിൽ പറയുന്നു.
2014-15 വർഷം 2,40,000 രൂപയാണ് അപേക്ഷയിൽ കാണിച്ചിരിക്കുന്നത്. യഥാർത്ഥ വരുമാനം 28 ലക്ഷം രൂപയിലേറെയും. രക്ഷിതാക്കൾക്ക് പാൻകാർഡില്ലെന്നും ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യാറില്ലെന്നുമാണ് ആസിഫ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. അതും തെറ്റാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here