റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ സൗദിയിൽ

റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തി. എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള ഇരുപത് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധം, കൃഷി, ആരോഗ്യം, ഐടി തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങളിലെ നിക്ഷേപവും വർധിപ്പിക്കും.
റിയാദിൽ എത്തിയ റഷ്യൻ പ്രസിഡന്റിനെ യമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചേർന്ന് സ്വീകരിച്ചു. ഭീകരാക്രമണ ഭീഷണി ഉൾപ്പെടെ അറബ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാഷ്ട്രനേതാക്കൾ ചർച്ച ചെയ്തു. സൗദിയുടെ എണ്ണ സംസ്്കരണ ശാലകൾക്ക് നേരെ സെപ്തംബർ 14-ന് ഉണ്ടായ ഭീകരാക്രമണത്തെ പുടിൻ അപലപിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഈ സന്ദർശനത്തിലൂടെ കൂടുതൽ മെച്ചപ്പെടുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. 90 വർഷത്തിലേറെയായി സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരു രാജ്യങ്ങളെന്നും വ്യാപാരബന്ധം കഴിഞ്ഞ വർഷം 15 ശതമാനം വർധിച്ചതായും സൗദിയുടെ സഹകരണത്തോടെയല്ലാതെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നും പുടിൻ വ്യക്തമാക്കി.
റഷ്യൻ പ്രസിഡൻറ് ആയിരിക്കെ 2007-ലും പുടിൻ സൗദി സന്ദർശിച്ചിരുന്നു. ആദ്യമായി സൗദി സന്ദർശിക്കുന്ന റഷ്യൻ പ്രസിഡൻറ് ആണ് പുടിൻ. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം റഷ്യൻ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here