ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ കാണികളുടെ വംശീയാധിക്ഷേപം; ബൾഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് രാജി വെച്ചു
യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കിടെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് ബൾഗേറിയ കാണികൾ. ഇതോടെ ഇരു ടീമുകളും തമ്മിൽ നടന്ന മത്സരം രണ്ടു തവണയാണ് റഫറി നിർത്തി വെച്ചത്. ഫുട്ബോൾ മൈതാനത്തെ റേസിസം ഫിഫയും യുവേഫയും വളരെ ഗൗരവമായാണ് കാണുന്നത്. ഇതിനിടെയാണ് ബൾഗേറിയൻ ആരാധകരുടെ പെരുമാറ്റം.
ഇംഗ്ലണ്ട് സ്ട്രൈക്കർ റഹിം സ്റ്റെലിങ്, അരങ്ങേറ്റക്കാരൻ ടയ്‌റോൺ മിങ്‌സ് എന്നിവരെയാണ് ബൾഗേറിയൻ കാണികൾ അധിക്ഷേപിച്ചത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ വാസിൽ ലെവ്‌സ്‌കി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ നിൽക്കെയായിരുന്നു വംശീയാധിക്ഷേപം.
അധിക്ഷേപം തുടരുകയാണെങ്കിൽ മത്സരം ഉപേക്ഷിക്കുമെന്ന് സ്റ്റേഡിയത്തിൽ അനൗൺസ് ചെയ്തെങ്കിലും കാണികൾ കൂട്ടാക്കിയില്ല. തുടർന്ന് റഫറി ഇംഗ്ലണ്ട് താരങ്ങളോടും കളിക്കാരോടും ചർച്ച നടത്തി കളി തുടർന്നു. മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ഇംഗ്ലണ്ട് ജയിച്ചു. സ്റ്റെർലിങും ബെർക്‌ലിയും രണ്ട് ഗോളുകൾ വീതവും ഹാരി കെയിനും റഷ്ഫോർഡും ഓരോ ഗോളുകൾ വീതവും നേടി.
മത്സരത്തിനു ശേഷം സംഭവം വിവാദമായതോടെ ബൾഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ബോറിസ്ലാവ് മിഹായ്‌ലോവ് രാജിവച്ചു. വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഫിഫയും അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here