തുർക്കി മന്ത്രാലയങ്ങൾക്ക് മീതെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

തുർക്കി മന്ത്രാലയങ്ങൾക്ക് മീതെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്നും അമേരിക്ക.തുർക്കിയുടെ പ്രതിരോധ, ഊർജ മന്ത്രാലയങ്ങൾക്കും പ്രതിരോധ, ഊർജ, ആഭ്യന്തര മന്ത്രിമാർക്കും എതിരെയാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
തുർക്കിയുടെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിരിക്കും ഉപരോധമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിൻ പറഞ്ഞു. മേഖലയെ അസ്ഥിരപ്പെടുത്തുന്നതും സാധാരണക്കാരുടെ ജീവൻ അപകടപ്പെടുത്തുന്നതുമാണ് തുർക്കി സർക്കാരിന്റെ നടപടികളെന്ന് നുച്ചിൻ പറഞ്ഞു. ഐഎസ് തീവ്രവാദത്തെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളെ ദുർബലപ്പെടുത്തുകയാണ് തുർക്കി ചെയ്യുന്നതെന്നും സ്റ്റീവൻ നുച്ചിൻ കൂട്ടിച്ചേർത്തു. നേരത്തെ തുർക്കിയിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു.
തുർക്കി ഉടനടി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മുന്നറിയിപ്പ് നൽകി. തുർക്കി-സിറിയ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾക്ക് തുർക്കി തയ്യാറാകണമെന്നും മൈക്ക് പെൻസ് ആവശ്യപ്പെട്ടു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ ഫോണിൽ വിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ തന്നെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി പെൻസ് അറിയിച്ചു. സിറിയയെ ആക്രമിക്കാനുള്ള അനുമതി തുർക്കിക്ക് അമേരിക്ക നൽകിയിട്ടില്ലെന്നും പെൻസ് പറഞ്ഞു. പ്രശ്നം നടക്കുന്ന സിറിയൻ അതിർത്തിയിലേയ്ക്ക് എത്രയും വേഗം താൻ പോകുമെന്നും മൈക്ക് പെൻസ് പറഞ്ഞു. അതേസമയംകുർദിഷുകളെ മേഖലയിൽ നിന്നൊഴിപ്പിച്ച് സിറിയൻ അഭയാർത്ഥികളെ ഇവിടെ പാർപ്പിക്കാനാണ് തുർക്കിയുടെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here