വിമാനത്താവളത്തിലെ സുരക്ഷ ഉപകരണങ്ങൾ ഇനി ജയിലുകളിലും
ജയിലുകളിലെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി വിമാനത്താവളത്തിൽ സുരക്ഷക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ജയിലുകളിൽ സ്ഥാപിക്കാൻ നീക്കം. അത്യധുനിക സ്‌കാനറും മെറ്റൽ ഡിറ്റക്ടറുകളുമാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഋഷിരാജ് സിംഗിന്റെ ശുപാർശയനുസരിച്ച് 45 കോടി രൂപ ചിലവിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.തടവുകാരൻ ജയിൽ കവാടത്തിലെത്തുമ്പോൾ ഡോർ ഫ്രെയിം മൾട്ടി പർപ്പസ് മെറ്റൽ ഡിറ്റക്ടർ ശരീരത്തെ മൂന്നായി തിരിച്ച് സ്‌കാൻ ചെയ്യും. ശരീരത്തിൽ എന്തെങ്കിലും രഹസ്യമായി ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ സ്‌ക്രീനിൽ തെളിയും. ചിത്രത്തിന്റെ പ്രിന്റൗട്ട് ഫയലിൽ സൂക്ഷിക്കേണ്ടതിനാൽ ഉദ്യോഗസ്ഥർക്ക് കണ്ണടയ്ക്കാനാവില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുപയോഗിക്കുന്ന ഈ സംവിധാനത്തിന് രണ്ടര കോടിയാണ് വില.
മൊബൈൽ ഫോൺ ജാമറുകൾ തടവുകാർ ഉപ്പിട്ട് കേടാക്കുന്നതിനാലാണ് സെക്യൂരിറ്റി പോൾ ഫോർ സെൽഫോൺ ആൻഡ് ഫെറസ് മെറ്റൽ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിക്കുന്നത്. നാലടിക്കുള്ളിൽ മൊബൈൽ ഫോൺ പ്രവർത്തിപ്പിച്ചാൽ ഈ ഉപകരണം ശബ്ദമുണ്ടാക്കും. സെല്ലുകളിലെ ആയുധങ്ങളും ലോഹഭാഗങ്ങളും കണ്ടെത്താൻ കഴിയും. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും പവർ ബാങ്കുകൾ ഉപയോഗിക്കുന്നതും കണ്ടെത്താനാണ് ജംഗ്ഷൻ ഡിറ്റക്ടർ പിടിപ്പിക്കുന്നത്. വൈദ്യുതി കേബിളുകൾ മുറിച്ച് ഫോൺ ചാർജ് ചെയ്യുന്നതും കണ്ടെത്താം. ജീവനക്കാരുടെ ആശയവിനിമയത്തിന് പൊലീസിലേത് പോലെ ടെട്രാവയർലെസ് സംവിധാനവുമൊരുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here