മാര്‍ക്ക് ദാനം; അദാലത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പങ്കെടുത്തത് തെറ്റ്: ഡോ.രാജന്‍ ഗുരുക്കള്‍

എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍. പഴ്‌സണല്‍ സ്റ്റാഫ് അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്നും മാര്‍ക്ക് കൂട്ടി നല്‍കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നും രാജന്‍ ഗുരുക്കള്‍ പറഞ്ഞു.
എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെ തള്ളിയാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ രംഗത്തെത്തിയത്.
സിന്‍ഡിക്കേറ്റ് എന്നാല്‍ നിയമ നിര്‍മാണ സമിതിയല്ല. മാര്‍ക്ക് കൂട്ടി നല്‍കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ല. അദാലത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പങ്കെടുത്തത് തെറ്റാണ്. ഇത്തരം സാഹചര്യത്തില്‍ മേഴ്‌സി ചാന്‍സ് നല്‍കാന്‍ മാത്രമാണ് സിന്‍ഡിക്കേറ്റിനു അധികാരം. സംഭവത്തില്‍ ആവശ്യമെങ്കില്‍ അന്വേഷണം നടത്തണമെന്നും തെറ്റുണ്ടെങ്കില്‍ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More: മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഇടപെടൽ; വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി
എംജി സര്‍വകലാശാലയിലെ ബിടെക്ക് വിദ്യാര്‍ത്ഥിക്ക് അഞ്ച് മാര്‍ക്ക് സിന്‍ഡിക്കേറ്റ് കൂട്ടി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തിയെന്നായിരുന്നു മന്ത്രി കെ ടി ജലീലിനെതിരായുള്ള ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here