Advertisement

162നു പുറത്ത്; ഫോളോ ഓൺ വഴങ്ങി ദക്ഷിണാഫ്രിക്ക

October 21, 2019
Google News 1 minute Read

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 162 റൺസിനു പുറത്ത്. ഇന്ത്യൻ സ്കോറിനു 335 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക. ഫോളോ ഓൺ വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിനായി ഉടൻ ഇറങ്ങും. 62 റൺസെടുത്ത അരങ്ങേറ്റ താരം സുബൈർ ഹംസയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ജോർജ് ലിൻഡെ 37 റൺസും ടെംബ ബാവുമ 32 റൺസും എടുത്തു. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ 497/9 എന്ന സ്കോറിനു മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുമ്പോൾ ഒൻപതു റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. ഏറെ വൈകാതെ അവർക്ക് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. ഒരു റണ്ണെടുത്ത ഡുപ്ലെസിയെ ഉമേഷ് യാദവ് ക്ലീൻ ബൗൾഡാക്കി. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന സുബൈർ ഹംസ-ടെംബ ബാവുമ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ ട്രാക്കിലാക്കിയത്.

ഇരുവരും ചേർന്ന് 91 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 62 റൺസെടുത്ത സുബൈർ ഹംസയെ ജഡേജ ബൗൾഡാക്കി. ഈ വിക്കറ്റ് വീണതോടെ തുടർച്ചയായി ദക്ഷിണാഫ്രിക്കക്ക് വിക്കറ്റുകൾ നഷ്ടമായി. തൊട്ടടുത്ത ഓവറിൽ ടെംബ ബാവുമയെ (32) പുറത്താക്കിയ ഷഹബാസ് നദീം ടെസ്റ്റ് കരിയറിലെ തൻ്റെ ആദ്യ വിക്കറ്റ് കുറിച്ചു. തുടർന്ന് ഹെൻറിച്ച് ക്ലാസൻ (6), ഡെയിൻ പീട്ട് (4) എന്നിവരെ യഥാക്രമം ജഡേജയും ഷമിയും പുറത്താക്കി. ക്ലാസനെ ജഡേജ ക്ലീൻ ബൗൾഡാക്കിയപ്പോൾ പീട്ടിനെ ഷമി വിക്കറ്റിനു മുന്നിൽ കുരുക്കി. റബാഡ ഉമേഷിൻ്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി.

ഒൻപതാം വിക്കറ്റിൽ ജോർജ് ലിൻഡെ ആൻറിച് നോർദെയെ കൂട്ടുപിടിച്ചു. ഇരുവരും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു. ജോർജ് ലിൻഡെയെ രോഹിതിൻ്റെ കൈകളിലെത്തിച്ച ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് തകർത്തത്. 37 റൺസെടുത്താണ് ലിൻഡെ പുറത്തായത്. തൊട്ടടുത്ത ഓവറിൽ ആൻറിച് നോർദെയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഷഹബാസ് നദീം ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനു തിരശീലയിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here