സോഷ്യൽ മീഡിയക്ക് കടിഞ്ഞാണുമായി കേന്ദ്രസർക്കാർ
സോഷ്യൽ മീഡിയയെ നിയമനിർമാണത്തിലൂടെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഫെസ്ബുക്ക് നൽകിയ ഹർജിയിൽ ഇന്നലെയാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സുപ്രിംകോടതിയിൽ നൽകിയത്. സത്യവാങ്മൂലത്തിന്റെ ഉള്ളടക്കത്തിലാണ് രാജ്യത്ത് സമൂഹമാധ്യമങ്ങളെ നിയമം മൂലം നിയന്ത്രിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയത്.
വിവരണാതീതമായ തടസങ്ങളാണ് അവാസ്തവമായ സന്ദേശങ്ങളിലൂടെ സോഷ്യൽ മീഡിയ ജനാധിപത്യത്തിന് സൃഷ്ടിക്കുന്നതെന്നും മൂന്ന് മാസത്തിനുള്ളിൽ സോഷ്യൽ മീഡിയയെ നിയന്ത്രിയ്ക്കാൻ നിയമം കൊണ്ടുവരും എന്നും സർക്കാർ പറയുന്നു.
വ്യക്തികളുടെ സ്വാതന്ത്ര്യം,രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ മുതലായവക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സോഷ്യൽ മീഡിയ വെല്ലുവിളികളെ നിയന്ത്രിക്കും. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതുമായ വിവരങ്ങളുടെ പൂർണമായ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയിൽ നിക്ഷിപ്തമാക്കുന്നതായിരിക്കും നിയമത്തിലെ പ്രധാന വ്യവസ്ഥ.
വ്യാജമോ തെറ്റായതോ ആയ വാർത്ത പ്രചരിപ്പിക്കുന്ന പ്രവണതക്ക് ശിക്ഷ നൽകുന്ന വ്യവസ്ഥയും പുതിയ നിയമനിർമ്മാണത്തിന്റെ ഭാഗമായിരിക്കും. രാജ്യത്തിന്റെ വികസനം, അഖണ്ഡത, സുരക്ഷ എന്നിവക്ക് പ്രതികൂലമാകുന്ന പ്രചാരണങ്ങൾക്ക് തടവ് ശിക്ഷയും പിഴയുമടക്കം നിർദിഷ്ഠ നിയമത്തിൽ ശിക്ഷയായി ഉണ്ടാകും.
ബജറ്റ് സമ്മേളനത്തിൽ പാസാക്കുന്ന വിധത്തിൽ നടപടികൾ പൂർത്തിയാക്കും. ബില്ലിന്റെ കരട് ഉടൻ നിയമസഭാ സമിതി പരിശോധിച്ച് മന്ത്രി സഭാ യോഗത്തിന് കൈമാറുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here