നിലമ്പൂരില്‍ എന്തുകൊണ്ടു തോറ്റു ? കാരണം അന്വേഷിച്ച് ഇടത് പോരാളികള്‍

ഒടുവില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പരാജയപ്പെട്ടിരിക്കുന്നു. എഴുത്തുകാരനും ‘പുസ്തകം വായിക്കുന്ന രാഷ്ട്രീയക്കാരനുമായ’എം സ്വരാജിനെ വിജയിപ്പിക്കാനായി സോഷ്യല്‍ മീഡിയയിലെ പോരാളികള്‍ ഇതിനകം നടത്തിയ എല്ലാ ശ്രമങ്ങളും പാളിയിരിക്കുന്നു. ‘എനിക്ക് നിലമ്പൂരില്‍ വോട്ടുണ്ടായിരുന്നെങ്കില്‍’എന്ന ക്യാമ്പയിനുമായാണ് സോഷ്യല്‍ മീഡിയയില്‍ എഴുത്തുകാര്‍ നിറഞ്ഞത്. ഒരു തിരഞ്ഞെടുപ്പിലും ഇതുപോലെ എഴുത്തുകാര്‍ രാഷ്ട്രീയമായി ചേരിതിരിഞ്ഞു പോരാടിയ ചരിത്രം ഉണ്ടായിട്ടില്ല. (Nilambur election social media discussion about M swaraj’s failure)
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയരാജ് ഒരുക്കിയ ദേശാടനം സിനിമയുടെ പരസ്യമാണ് ഈ ഘട്ടത്തില്‍ ഓര്‍മ്മവരുന്നത്. സിനിമയുടെ പബ്ലിസിറ്റിക്കായി ആ സിനിമയില്‍ അഭിനയിക്കാത്തവരെ ഉപയോഗിച്ച് ”ഈ ചിത്രത്തില്‍ ഞാനുണ്ടായിരുന്നെങ്കില്‍….” എന്ന് അക്കാലത്ത് പ്രസിദ്ധരായിരുന്ന താരങ്ങളുടേയും ഫോട്ടോവച്ച് ദേശാടനത്തിന്റെ പരസ്യ ക്യാമ്പയിന്‍ നടന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട വിപണന തന്ത്രമായിരുന്നു അത്.
മൂന്നു പതിറ്റാണ്ടിന് ശേഷം ദേശാടനത്തിനായി ജയരാജ് കണ്ടെത്തിയ തന്ത്രവുമായാണ് എല്‍ ഡി എഫ് നിലമ്പൂരില്‍ സോഷ്യല്‍മീഡിയയില്‍ പുതിയ പ്രചരാണായുധമെന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടത്.
Read Also: നായകൻ ആര്യാടൻ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്
” നിലമ്പൂരില്‍ വോട്ടുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ എം സ്വരാജിന് വോട്ടു ചെയ്തേനേ…” എന്ന ക്യാമ്പയിന്‍… യഥാര്‍ത്ഥത്തില്‍ ഈ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നെഗറ്റീവായി മാറി. എം സ്വരാജ് നിലമ്പൂരില്‍ എന്തുകൊണ്ടു തോറ്റു ? അടുത്ത അന്വേഷണത്തിലാണ് സോഷ്യല്‍മീഡിയയിലെ ഇടത് പോരാളികള്‍. സന്ദേശം സിനിമയില്‍ ശ്രീനിവാസനും ശങ്കരാടിയും പങ്കെടുത്ത തിരഞ്ഞെടുപ്പ് അവലോകന യോഗത്തെ ഓര്‍മിപ്പിക്കുന്ന ട്രോളുകളും ഇതോടൊപ്പം വരുന്നുണ്ട്. നമ്മള്‍ എന്തുകൊണ്ട് തോറ്റു?… ലളിതമായി പറഞ്ഞുതരുമോ എന്ന ചോദ്യത്തോടെ.
ഒരു സ്വകാര്യ ചാനലിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ അഭിമുഖം വിവാദമായിരുന്നു. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ കേരളത്തിലെ ആര്‍ എസ് എസുമായി സി പി എം സഹകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി പാര്‍ട്ടി സഖാക്കള്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ് ആര്‍മിയാണ് ഈ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പഴയ പി ജെ ആര്‍മിയാണ് പേരുമാറ്റി റെഡ് ആര്‍മിയായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നത്.
തിരഞ്ഞെടുപ്പില്‍ എം സ്വാരാജ് ദയനീയമായി പരാജയപ്പെട്ടെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ ”നന്ദിയുണ്ട് മാഷേ” എന്ന പോസ്റ്റുമായി റെഡ് ആര്‍മി രംഗത്തെത്തിയിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പേരാട്ടവീര്യം മൊത്തം പ്രതിഫലിച്ചിരുന്നത് സോഷ്യല്‍ മീഡിയയില്‍ ആയിരുന്നു. ബുദ്ധിജീവിയും സര്‍വ്വോപരി നല്ല വായനക്കാരനുമായ എം സ്വരാജ് ജയിക്കുമെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്ന പ്രധാന പോസ്റ്റുകള്‍. സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളും മലയാളത്തിലെ എഴുത്തുകാരും തമ്മിലുള്ള പോരാട്ടവും അരങ്ങേറിയതും പോസ്്റ്റര്‍ യുദ്ധം നടത്തിയതും ഈ തിരഞ്ഞെടുപ്പുകാലത്തെ പ്രത്യേകതകള്‍തന്നെ.
നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് എന്തുകൊണ്ട് തോറ്റുവെന്ന അന്വേഷണമാണ് ഇപ്പോള്‍ സോഷ്യമീഡിയയില്‍ സജീവമായിരിക്കുന്നത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ ആരെയും നാണിപ്പിക്കുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ത്തി തിരഞ്ഞെടുപ്പെന്നാല്‍ സോഷ്യല്‍മീഡിയയിലെ പോരാട്ടമാണെന്ന തരത്തിലുള്ള ഇടപെടലുകളും നടന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ട്രയല്‍ വേര്‍ഷനാണ്. എല്ലാം കൈകാര്യം ചെയ്യുന്നത് സോഷ്യല്‍മീഡിയ,ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും, എത്ര വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും തുടങ്ങി എന്തെല്ലാം ചര്‍ച്ച ചെയ്യണമെന്നും ആരെയൊക്കെ വിമര്‍ശിക്കണമെന്നുമൊക്കെ തീരുമാനിച്ചെന്നും വരാം.
അന്‍വറിന് മുന്നില്‍ യു ഡി എഫ് വാതില്‍ കൊട്ടിടച്ചതു ശരിയായോ…?പി വി അന്‍വര്‍ നേടിയ വോട്ട് ആരുടേത്…അന്‍വറിന് ഇനിയെങ്കിലും യു ഡി എഫില്‍ അഭയം ലഭിക്കുമോ ? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഇനി സോഷ്യല്‍ മീഡിയ ഉത്തരം തേടുക. എല്‍ ഡി എഫിന്റെ തുടര്‍ഭരണമെന്ന സ്വപ്നത്തിന് നിലമ്പൂരിലെ തിരിച്ചടി തടസമാവുമോ, സംസ്ഥാനത്ത് പിണറായിസം അവസാനിക്കുമോ ? തുടങ്ങിയ ചര്‍ച്ചകളിലേക്ക് സോഷ്യല്‍ മീഡിയ കടന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറാനായി എല്ലാ സ്ഥാനാര്‍ത്ഥികളും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പെന്നാല്‍ സോഷ്യല്‍മീഡിയയിലെ പോരാട്ടമായി മാറുമെന്ന് സാരം.
Story Highlights : Nilambur election social media discussion about M swaraj’s failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here