മാർക്ക് ദാന വിവാദം; സ്‌പെഷ്യൽ മോഡറേഷൻ തീരുമാനം പിൻവലിച്ചു

എംജി സർവകലാശാലയിൽ മാർക്ക് ദാനം ചെയ്ത തീരുമാനം പിൻവലിച്ചു. ബിടെക് വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് സ്‌പെഷ്യൽ മോഡറേഷൻ വഴിനൽകാമെന്ന വിവാദ തീരുമാനമാണ് പിൻവലിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും അദാലത്തിൽ നടത്തിയ ഇടപെടൽ ക്രമവിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീന്റെ അയൽവാസിക്കായി കോഴ്‌സിന് ഒന്നാകെ സ്‌പെഷ്യൽ മോഡറേഷൻ നൽകാനുള്ള തീരുമാനമാണ് പിൻവലിച്ചത്. സിൻഡിക്കേറ്റിനെ മറികടന്ന് മന്ത്രിയും, പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ ഇടപെടൽ ക്രമവിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു.
വിവാദങ്ങളിൽ സർക്കാർ അതൃപ്തി അറിയിച്ചതിനെ തുടർന്ന്, ഹയർ എഡ്യൂക്കേഷൻ അഡീഷനൽ സെക്രട്ടറി വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്നാണ് തീരുമാനം പിൻവലിക്കാൻ സിൻഡിക്കേറ്റ് നിർബന്ധിതരായത്. ഇന്ന് ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു തിരുത്തൽ നടപടി. വൈസ് ചാൻസലർ സാബു തോമസ് വിദേശത്തായതിനാൽ പ്രോവിസി സിടി ആനന്ദകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മാർക്ക് ദാന ആരോപണത്തിൽ വ്യക്തമായ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്.
എന്നാൽ, അദാലത്തിന് മുമ്പ് തന്നെ മോഡറേഷൻ നൽകാൻ സിൻഡിക്കേറ്റ് തീരുമാനം എടുത്തുവെന്നായിരുന്നു വിസി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. അദാലത്ത് വിവരങ്ങൾ പുറത്തുവന്നതിൽ സർവകലാശാലയുടെ അന്വേഷണവും നടന്നു വരികയാണ്. ഇതിനിടെയാണ് സർവകലാശാലയുടെ തെറ്റ് തിരുത്തൽ നടപടി. മാർക്ക് ദാനം റദ്ദാക്കിയതോടെ മന്ത്രിയും, വൈസ് ചാൻസിലറും ഉൾപ്പെടെയുള്ളവരുടെ വാദങ്ങളാണ് പൊളിയുന്നത്. ഫെബ്രുവരി ഇരുപത്തിരണ്ടിന് നടന്ന അദാലത്തിലായിരുന്നു വിവാദ ഇടപെടൽ നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here