വന്യജീവികളുടെ രോമം കൊണ്ടുണ്ടാക്കിയ 500ലധികം ബ്രഷുകള്‍ കൊച്ചിയില്‍ പിടിച്ചു

കൊച്ചി നഗരത്തിൽ നിന്ന് വന്യജീവികളുടെ രോമം കൊണ്ടുണ്ടാക്കിയ 500ലധികം ബ്രഷുകള്‍ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങളിൽ നിന്നാണിവ കണ്ടെത്തിയിരിക്കുന്നത്. അണ്ണാന്റെയും കീരിയുടെയും രോമം കൊണ്ടുണ്ടാക്കിയ ബ്രഷുകളാണിവ.
ഹാർഡ് വെയർ ഷോപ്പുകൾ, ചിത്രകലാ ഉൽപന്നങ്ങൾ ലഭിക്കുന്ന കടകൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. അണ്ണാന്റെയും കീരിയുടെയും രോമം ഉപയോഗിച്ചാണിവ നിർമിച്ചതെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ഇത് സ്ഥിരീകരിക്കാനായി ഫോറൻസിക് ലാബിൽ പരിശോധനക്കയച്ചു.
കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. എന്നാൽ അണ്ണാന്റെ രോമമാണെന്ന് എഴുതിയ ചില ബ്രഷുകളിൽ കീരിയുടെ രോമമാണെന്ന് സംശയമുണ്ട്.
1972ലെ വനം- വന്യജീവി നിയമപ്രകാരം കീരിയും അണ്ണാനും സംരക്ഷിത വനജീവികളാണ്. ഇവയുടെ പിടികൂടുന്നതും കൊല്ലുന്നതും ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതും ക്രിമിനൽ കുറ്റവും.
പരിശോധനയിൽ ബ്രഷുകളിൽ ഉള്ളത് അണ്ണാന്റെയും കീരിയുടെയും രോമമാണെന്ന് തെളിഞ്ഞാൽ കേസെടുക്കും. വനം വകുപ്പാണ് കേസെടുക്കുക. അല്ലെങ്കിൽ ഉപഭോക്താക്കളെ വഞ്ചിച്ചതിനുള്ള കേസാകും ചാർജ് ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here