യോഗ്യതാ പരീക്ഷ തോറ്റ വിദ്യാർത്ഥിനിക്ക് പ്രവേശനം നൽകിയ നടപടി കണ്ണൂർ സർവകലാശാല റദ്ദാക്കി

യോഗ്യതാ പരീക്ഷ തോറ്റ വിദ്യാർത്ഥിനിക്ക് പ്രവേശനം നൽകിയ നടപടി കണ്ണൂർ സർവകലാശാല റദ്ദാക്കി. സിൻഡിക്കേറ്റ് അംഗം കൂടിയായ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മോധാവിയെയും മാറ്റി. അനധികൃത പ്രവേശനം സംബന്ധിച്ച നടപടി അന്വേഷിക്കാൻ സർവകലാ ആഭ്യന്തര സമിതിയെ നിയോഗിച്ചു.
ബിരുദം അടിസ്ഥാന യോഗ്യതയായ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴ്സിൽ ബികോം തോറ്റ വിദ്യാർത്ഥിനിക്ക് പ്രവേശനം നൽകിയ നടപടിയാണ് കണ്ണൂർ സർവകലാശാല റദ്ദാക്കിയത്. യോഗ്യതയില്ലാത്ത പെൺകുട്ടിക്ക് പ്രവേശനം നൽകിയ സംഭവത്തിൽ സിൻഡിക്കേറ്റ് അംഗം കൂടിയായ ഡോ. വിഎ വിൽസണെ ഫിസിക്കൽ എജ്യൂക്കേഷൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. മാത്രമല്ല, ചട്ടം ലംഘനം നടത്തി പ്രവേശനം നൽകിയ നടപടിയെക്കുറിച്ച് അന്വേഷിക്കാൻ രജിസ്ട്രാറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട് . നവംബർ ഏഴിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
കേരള സർവകലാശാലയിൽ ബികോം പഠിച്ച ശേഷമാണ് വിദ്യാർത്ഥിനി കണ്ണൂർ സർവ്വകലാശാലയിൽ ബിപിഎഡ് കോഴ്‌സിന് പ്രവേശനം നേടിയത്. ഹാൾ ടിക്കറ്റ് നൽകുന്നതിനുള്ള നടപടിക്കിടെ പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരാണ് ക്രമക്കേട് കണ്ടെത്തിയത്. വിദ്യാർത്ഥിനിക്ക് ചട്ടം ലംഘിച്ച് പ്രവേശനം നൽകിയ സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു സർവകലാശാല ഉപരോധിച്ചു. അനധികൃത ഗ്രേസ് മാർക്കിലൂടെ വിദ്യാർത്ഥിനിക്ക് ബിരുദം നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടെന്നും കെഎസ്യു ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here