വാളയാർ പീഡനക്കേസ്; നീതി നടപ്പാക്കുമെന്ന് ഉറപ്പ് വരുത്തും :ഗവർണർ

വാളയാർ പീഡനക്കേസിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ പറഞ്ഞു. പ്രശ്‌നം നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമുള്ളപ്പോൾ ഇടപെടുമെന്നും ഗവർണർ വ്യക്തമാക്കി.
അതേ സമയം, കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും വലിയ പ്രതിഷേധമാണ് നടത്തുന്നത്. ബിജെപിയുടെ 100 ദിവസത്തെ സത്യാഗ്രഹവും നടന്നുകൊണ്ടിരിക്കുകയാണ്.
വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് വിവരം. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല.
രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here