അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ അവ്യക്തത
അട്ടപ്പാടി മഞ്ചക്കണ്ടിയിൽ വനത്തിനുള്ളിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ അവ്യക്തത. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞത്. ബാക്കി രണ്ട് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം തിരിച്ചറിയുന്നതിലാണ് അവ്യക്തത തുടരുന്നത്.
കൊല്ലപ്പെട്ടത് കർണാടക് ചിക്മംഗ്ലൂർ സ്വദേശിയായ സുരേഷാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വിവരം. മരിച്ചത് സുരേഷാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയ സഹോദരൻ മൃതദേഹം കണ്ട ശേഷം കരഞ്ഞുകൊണ്ടാണ് പുറത്തിറങ്ങിയത്. കൊല്ലപ്പെട്ടത് സുരേഷാണെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ബന്ധുക്കളോട് നിർദേശിച്ചിട്ടുണ്ട്. ഇതേ മൃതദേഹം കാർത്തിക്കിന്റേതാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ടവരേക്കുറിച്ചുള്ള കൃത്യമായ വിവരം മാവോയിസ്റ്റ് സംഘടന തന്നെ പുറത്തുവിടണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here