വാളയാർ കേസ്; പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി

വാളയാർ കേസിലെ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. പെൺകുട്ടികളുടെ വീട് സന്ദർശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടു. 100 മണിക്കൂർ സത്യാഗ്രഹ സമരത്തിന് പിന്നാലെ ബിജെപി തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി.
കേസിൽ ഭരണപക്ഷത്തിന്റെ രാഷ്ട്രീയ ഇടപെടൽ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷ കക്ഷികൾ വാളയാർ കേസിൽ സമര പരിപാടികൾ ശക്തമാക്കുന്നത്. പ്രതികളെ വെറുതെവിട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ പുനരന്വേഷണം വേണമെന്നും അപ്പീൽ പോയതുകൊണ്ട് കാര്യമില്ലെന്നും പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം എംഎൽഎ ഒ രാജഗോപാൽ പറഞ്ഞു.
പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നവശ്യപ്പെട്ട് ബിജെപി നടത്തി വന്നിരുന്ന 100 മണിക്കൂർ സത്യാഗ്രഹ സമരം ആട്ടപ്പള്ളത്ത് സമാപിച്ചു. തുടർ പ്രക്ഷോഭ പരിപാടി എന്ന നിലയിൽ ഈ വരുന്ന 6,7 തീയതികളിലായി ജില്ലയിൽ ബിജെപി നീതിമാർച്ച് നടത്തും. ഈ മാസം 5ന് ജില്ലയിലിൽ യുഡിഎഫ് ഹർത്താലിന് അഹ്വാനം ചെയ്തിരുന്നു. പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നും കേസ് അട്ടിമറിക്കപ്പെട്ടത് പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് അട്ടപ്പള്ളത്ത് നിന്ന് പാലക്കാട് കളക്ട്രേറ്റിലേക്ക് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ ലോങ്മാർച്ചും സംഘടിപ്പിച്ചു. കേസിൽ സർക്കാർ സംവിധാനത്തിലുണ്ടായ വീഴ്ച ചർച്ചയാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here