കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാരത്തര്‍ക്കം: പാര്‍ട്ടിയില്‍ പിടിമുറുക്കി പി ജെ ജോസഫ്

കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനു പിന്നാലെ പാര്‍ട്ടിയില്‍ പിടിമുറുക്കി പി ജെ ജോസഫ്. ഈ മാസം എട്ടിന് പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ നേതൃയോഗം കോട്ടയത്ത് ചേരും.
കോടതി നടപടികളില്‍ ജോസ് കെ മാണിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ ശക്തി തെളിയിക്കാനാണ് ഇരുവിഭാഗങ്ങളുടെയും നീക്കം. നിലവില്‍ സംസ്ഥാന കമ്മിറ്റിയിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ജോസ് പക്ഷത്തിനാണ് മേല്‍ക്കൈ. നവംബര്‍ 26 നകം പി ജെ ജോസഫിന് പാര്‍ട്ടി രേഖകള്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിക്കേണ്ടിവരും. ഇതിനു മുമ്പേ കോടതിവിധി ചൂണ്ടിക്കാട്ടി പരമാവധി നേതാക്കളെ ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മേല്‍ക്കൈ ബോധ്യപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ജോസ് പക്ഷത്ത് സജീവമാണ്. മുതിര്‍ന്ന നേതാക്കള്‍ അടക്കം കൊഴിഞ്ഞുപോയതാണ് നിലവിലെ ദുര്‍ബലാവസ്ഥയ്ക്ക് കാരണമെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഇത് മറികടക്കാന്‍ നേതാക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താവും ജോസ് വിഭാഗത്തിന്റെ ഇനിയുള്ള നീക്കങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here