മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായില്ല; ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമാകാത്തതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടും റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. എന്നാല്‍ തടസങ്ങള്‍ നീക്കി രണ്ട് മാസത്തിനകം ബൈപാസ് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.
മുപ്പത് വര്‍ഷത്തിന് മുകളിലായി ബൈപ്പാസിനായുള്ള ആലപ്പുഴക്കാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട്. സ്ഥലമേറ്റെടുപ്പോ, നിര്‍മാണ പിശകുകളോ അല്ല ബൈപാസ് നിര്‍മാണത്തിന് തടസം. 6.8 കിലോമീറ്റര്‍ ദൂരമുള്ള ബൈപാസിന്റെ റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ട് കാലമേറെയായി. എന്നാല്‍ മാളികമുക്കിലും കുതിരപ്പന്തിയിലുമുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി മാസങ്ങളായി വൈകുകയാണ്.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞുള്ള റെയില്‍വേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും മെല്ലപ്പോക്കിനെതിരെ ജനകീയ സമരം തുടങ്ങിയിട്ട് കാലം കുറച്ചായി. മേല്‍പ്പാലങ്ങളില്‍ സ്ഥാപിക്കാനായി കൊണ്ടുവന്ന ഗര്‍ഡറുകളുടെ അളവിനെ ചൊല്ലി റെയില്‍വേയും പൊതുമരാമത്ത് വകുപ്പും തര്‍ക്കത്തിലായി. ഇതോടെയാണ് അവസാനഘട്ട നിര്‍മാണം തടസപ്പെട്ടത്. എന്നാല്‍ ഗര്‍ഡറുകളുടെ അളവില്‍ മാറ്റം വരുത്തിയുള്ള പുതിയ രൂപരേഖ റെയില്‍വേ അംഗീകരിച്ചെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here