Advertisement

പ്രൈവറ്റ് ആശുപത്രിയിൽ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ മുറിവിന് സർക്കാർ ആശുപത്രിയിൽ അഞ്ച് രൂപയുടെ ചികിത്സ: അധ്യാപകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

November 4, 2019
Google News 1 minute Read

പ്രൈവറ്റ് ആശുപത്രിയിലെ ചികിത്സാ കൊള്ളയെപ്പറ്റി വിശദീകരിക്കുന്ന അധ്യാപകൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കോട്ടയം ജില്ലയിലെ കുറിഞ്ഞി എസ്കെവിയുപി സ്കൂളിലെ അധ്യാപകനായ അരുൺ കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സ്കൂളിലെ ഒരു കുട്ടിക്ക് മുറിവ് പറ്റി ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടു പോയപ്പോഴുള്ള അനുഭവമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

രാമപുരം സബ് ജില്ല സ്കൂൾ കലോത്സവത്തിനിടെ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ കാൽ മുറിഞ്ഞപ്പോൾ പ്രവിത്താനത്തെ ഒരു പ്രൈവറ്റ് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയതെന്ന് അദ്ദേഹം പറയുന്നു. അവിടത്തെ ഡോക്ടർമാർ സർജറി നൽകണമെന്നാവശ്യപ്പെട്ടു. ആകെ ചികിത്സാച്ചെലവ് അമ്പതിനായിരം രൂപയോളം ആകുമെന്ന് മനസ്സിലാക്കിയതോടെ മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ കൊണ്ടു പോകാൻ തീരുമാനിച്ചു. പോകുന്ന വഴിക്കാണ് പാല സർക്കാർ ആശുപത്രിയിൽ കാണിച്ചു നോക്കാമെന്ന് തീരുമാനിച്ചത്.

അവിടെ വെച്ച് 20 മിനിട്ടുകൾ കൊണ്ട് ഡോക്ടർ മുറിവ് തുന്നിക്കെട്ടി. നാലു തരത്തിലുള്ള മരുന്നുകൾ സൗജന്യമായി ആശുപത്രിയിൽ നിന്നു ലഭിച്ചു. ആകെ ചികിത്സാച്ചെലവ് വെറും അഞ്ച് രൂപ!

“ഓരോ ചെറിയ മുറിവിനും ലക്ഷങ്ങൾ പിഴിഞ്ഞുവാങ്ങുമ്പോൾ ഒരു കണക്ക് വേണം. തുക വാങ്ങരുതെന്ന് പറയുന്നില്ല. കുറയ്ക്കുകയും വേണ്ട. വാങ്ങുന്നതിന് ഒരു പരിധി വേണമെന്ന് മാത്രം.”- അദ്ദേഹം പറഞ്ഞ് നിർത്തുന്നു.

അരുൺ കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പ്:

കൊന്ന് കൊലവിളിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകൾ.

പ്രവിത്താനം: രാമപുരം സബ്ജില്ലയിലെ സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. കലോത്സവത്തിരക്കിലായിരുന്ന എൻറെ മൊബൈലിൽ 12.45 ആയപ്പോളേക്കും സ്‌കൂളിൽ നിന്നും hm ന്റെ ഒരു കോൾ വന്നു. ഉടൻ സ്‌കൂളിലോട്ട് എത്തണമെന്നും ഓടിയപ്പോൾ തെന്നിവീണ് ടൈലിന്റെ അരത്തിൽ 6ൽ പഠിക്കുന്ന അലന്റെ കാൽ മുറിഞ്ഞെന്നും പറഞ്ഞപ്പോൾ ടീച്ചറിന്റെ ശബ്ദം ഇടറിയിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നതിനാൽ എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. സഹപ്രവർത്തകനെയും കൂട്ടി അടുത്തുള്ള പ്രവിത്താനത്തെ പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി. നല്ല സമീപനം. കുട്ടിയുടെ വീട്ടുകാർ അപ്പോഴേയ്ക്കും ഹോസ്പിറ്റലിൽ എത്തിയിരുന്നു. ഡോക്ടറുമായി സംസാരിച്ചപ്പോൾ മുറിവ് ആഴത്തിൽ ഉള്ളതിനാൽ അഡ്മിറ്റ് ചെയ്ത് സർജറി ചെയ്യണമെന്ന് കൂടി അറിയിച്ചു. അനസ്‌തേഷ്യ കൊടുക്കുന്നത് മറ്റൊരു ഡോക്ടർ ആയതിനാൽ സമയം അറിയിക്കാമെന്നും പറഞ്ഞു ഞങ്ങളെ (കുട്ടിയുടെ അമ്മയും, അച്ഛനും, ഞാനും) ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. മുപ്പത്തയ്യായിരം രൂപ അടച്ചാൽ ഉടൻ തന്നെ ഓപ്പറേഷൻ നടത്താമെന്ന് നേഴ്‌സ് അറിയിച്ചു. (മരുന്നിന്റെയും റൂമിന്റെയും ഉൾപ്പെടുത്തതെയാണ്) കുറഞ്ഞത് അൻപതിനായിരം രൂപ അവിടെ ചിലവ് വരുമെന്ന് എനിക്ക് മനസ്സിലായത് കൊണ്ട് രക്ഷകർത്താകളുടെ സമ്മതത്തോടെ മെഡിക്കൽകോളേജിലേക്ക്. പോകുന്ന വഴി പാലാ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചു നോക്കാം കൂടിയ കേസുകൾ എടുക്കാൻ ചാൻസില്ല എന്ന് കൂടെയുള്ളവർ പറഞ്ഞെങ്കിലും പാലാ ഹോസ്പിറ്റലിലെ ആർ.എം.ഒ ഡോക്ടർ മഞ്ചു വിനെ കാണിച്ചു. എങ്ങോട്ടും പോകണ്ട. ഇത്ര പേടിക്കാനൊന്നുമില്ല ഇത് ഇവിടെ ചെയ്യാമെന്ന് പറഞ്ഞു 20 മിനിറ്റ് കൊണ്ട് ഡോക്ടർ തുന്നിക്കെട്ടി. വേദന കൊണ്ട് പുളയുന്ന അലനെ സമാധാനിപ്പിച്ചു ഞാനും അവിടെ നിന്നു. 4 തരത്തിലുള്ള മരുന്നുകളും സൗജന്യമായി കിട്ടി. ഒന്നിനും പുറത്തു പോകേണ്ടിവന്നില്ല. ആകെ 5 രൂപയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി. അഡ്മിറ്റ് ചെയ്യാനുള്ള ഒന്നുമില്ല എന്നും വീട്ടിൽ പോയി 2 ദിവസത്തിന് ശേഷം സ്‌കൂളിൽ പൊക്കോ അവന്റെ ക്ലാസ് മുടക്കണ്ട എന്നും പറഞ്ഞിട്ട് ഡോക്ടർ ക്യാഷ്വാലിറ്റിയിലേക്ക് ചെന്നപ്പോൾ ക്യൂവിൽ നിൽക്കുന്ന രോഗികളുടെ എണ്ണം പതിന്മടങ്ങ് ഇരട്ടിയായിരുന്നു.

ഓരോ ചെറിയ മുറിവിനും ലക്ഷങ്ങൾ പിഴിഞ്ഞുവാങ്ങുമ്പോൾ ഒരു കണക്ക് വേണം.
തുക വാങ്ങരുതെന്ന് പറയുന്നില്ല.
കുറയ്ക്കുകയും വേണ്ട. വാങ്ങുന്നതിന് ഒരു പരിധി വേണമെന്ന് മാത്രം.
നമ്മളാരും പിറവിയെടുത്തപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല. തിരിച്ചങ്ങു പോകുമ്പോളും ഒന്നും കൊണ്ടുപോകുന്നുമില്ല.

അഡ്മിറ്റ് ചെയ്യാതെ…ഓപ്പറേഷൻ ചെയ്യാതെ വേറെ വഴിയില്ല എന്നു പറഞ്ഞ ഡോക്ടർക്കായി ഞാനിത് സമർപ്പിക്കുന്നു.

പാലാ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ മഞ്ചുവിന് ഹൃദയത്തിൽ ചേർത്ത് കൊണ്ട് ഒരായിരം നന്ദി.

ആരെയും മോശമാക്കാൻ വേണ്ടിയല്ല ഞാനിത് പോസ്റ്റ് ചെയ്യുന്നത്. അറിയാതെ ആരും ചതിക്കുഴിയിൽ വീഴരുതെന്ന് മാത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here