മുസ്ലിം പള്ളി സ്ത്രീ പ്രവേശന ഹർജിയും ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളും ഇന്ന് സുപ്രിം കോടതിയിൽ

മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയും ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്.
മഹാരാഷ്ട്ര പൂനെ സ്വദേശിയായ യാസ്മിനാണ് മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. രാജ്യത്തെ മുഴുവൻ മുസ്ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് യാസ്മിൻ ആവശ്യപ്പെട്ടു. തുല്യത അടക്കം ഭരണഘടനാ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടണമെന്നാണ് ആവശ്യം.
Read Also: മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രിംകോടതി
പുരുഷന്മാരെ പോലെത്തന്നെ പള്ളികളിൽ പ്രധാന വാതിലിലൂടെ കടക്കാനും പ്രാർത്ഥന നടത്താനും സ്ത്രീകൾക്ക് അവകാശമുണ്ട്. സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. ഇത് ലിംഗവിവേചനമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാരും ദേശീയ വനിതാ കമ്മീഷനും ദേശീയ വഖഫ് കൗൺസിലും മുസ്ലിം വ്യക്തിനിയമ ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു.
ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളും കരുതൽതടങ്കലും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യഹർജികളും ഇന്ന് സുപ്രിം കോടതി പരിഗണനയിൽ. നിയന്ത്രണങ്ങൾ എന്ന് വരെ തുടരുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശമുണ്ട്
ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത ഹർജികളിൽ വാദം കേൾക്കുന്നത്. അനുച്ഛേദം 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിൽ വാർത്താവിനിമയ സംവിധാനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇളവ് വരുത്തിയെങ്കിലും നിയന്ത്രണങ്ങൾ പൂർണമായി മാറ്റിയിട്ടില്ല.
രാജ്യതാൽപര്യം മുൻനിർത്തി നിയന്ത്രണം ആകാമെങ്കിലും കൃത്യമായ ഇടവേളകളിൽ ഇത് അവലോകനം ചെയ്യേണ്ടതുണ്ടെന്ന് കഴിഞ്ഞ തവണ കോടതി കേന്ദ്രത്തിനോട് പറഞ്ഞിരുന്നു. കുട്ടികളെ തടങ്കലിൽ ആക്കിയെന്ന പൊതുപ്രവർത്തക എണാക്ഷി ഗാംഗുലിയുടെ ഹർജിയും കോടതിയുടെ പരിഗണനക്ക് വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here