യുഎപിഎ ചുമത്തി യുവാക്കളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ വിധി നാളെ; അന്വേഷിക്കാൻ എൻഐഎയും; ഓടി രക്ഷപ്പെട്ടത് മാവോയിസ്റ്റ് നേതാവാണോ എന്നും സംശയം
കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത കേസിൽ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്തിട്ടില്ല. കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന കാര്യത്തിൽ പൊലീസിൽ നിന്ന് റിപ്പോർട്ടൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
വിദ്യാർത്ഥികൾ മാവോയിസ്റ്റുകളാണെന്ന കാര്യത്തിൽ ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ലെന്ന് പ്രതിഭാഗം ആരോപിച്ചു. താഹയുടെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത പുസ്തകത്തിന്റെ കോപ്പി പ്രതിഭാഗം ഹാജരാക്കി. പുസ്തകത്തിന്റെ പേരിൽ യുഎപിഎ ചുമത്താനാകില്ലെന്നും വാദം. പൊലീസ് തെളിവ് തങ്ങളുടെ കൈയിലുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.
അതേ സമയമാണ് എൻഐഎയുടെ അപ്രതീക്ഷിത നീക്കം. യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത കേസ് ഏറ്റെടുക്കുന്നതിന് സാധ്യത തേടി എൻഐഎ എത്തി. കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘമാണ് കോഴിക്കോടെത്തി പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് ഏറ്റെടുത്തേക്കാമെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും വിവരങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും സൂചന.
കൃത്യമായ ദിശ കേസിൽ എൻഐഎക്കുണ്ട്. കേരളത്തിലേതടക്കമുള്ള മാവോയിസ്റ്റ് നീക്കങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രത്തിൽ നിന്ന് എൻഐഎക്ക് നിർദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസിലെ ഇടപെടല്‍.
അതിനിടയിൽ ഓടി രക്ഷപ്പെട്ടത് മാവോയിസ്റ്റ് നേതാവാണോ എന്ന് സംശയം ശക്തിപ്പെടുന്നുണ്ട്. തൃശൂർ സ്വദേശിയായ മാവോയിസ്റ്റ് നേതാവ് ഉണ്ണി ആണോ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നതെന്നാണ് സംശയം. ഇയാളുടെ യഥാർത്ഥ പേര് ഉണ്ണി അല്ലെന്ന് പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here