തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് അട്ടിമറി വിജയം

തൃക്കാക്കര മുൻസിപ്പൽ നഗരസഭയിലേക്ക് നടന്ന ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം. 21 അംഗങ്ങൾ വീതം ഇരു മുന്നണികൾക്കും ഉണ്ടായിരുന്ന കൗൺസിലിൽ ഒരു കോൺഗ്രസ് കൗൺസിലറുടെ വോട്ട് അസാധു ആയതിനെ തുടർന്നാണ് എൽഡിഎഫ് വിജയം സ്വന്തമാക്കിയത്. അതേസമയം വോട്ട് അസാധു ആക്കിയ കൗൺസിലർക്കെതിരെ പാർട്ടി തല നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കോൺഗ്രസ് കൗൺസിലർ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമ പ്രകാരം മുൻസിപ്പൽ നഗരസഭ ചെയർപേഴ്‌സൺ ആയിരുന്ന ഷീല ചാരുവിനെ അയോഗ്യയാക്കിയതിനെ തുടർന്നാണ് തൃക്കാക്കര നഗരസഭയിൽ വീണ്ടും ചെയർ പേഴ്‌സൺ തെരഞ്ഞെടുപ്പ് നടത്തിയത്. യുഡിഎഫിനും എൽഡിഎഫിനും തുല്യ അംഗബലമുണ്ടായിരുന്ന നഗരസഭയിൽ അജിത തങ്കപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയായും ഉഷ പ്രവീൺ എൽഡിഎഫ് സ്ഥാനാർത്ഥിയുമായി മത്സരിച്ചത്. എന്നാൽ മൂപ്പതാം വാർഡിലെ യുഡിഎഫ് കൗൺസിലർ ഇഎം മജീദ് വോട്ട് അസാധു ആക്കിയതിനെ തുടർന്ന് എൽഡിഎഫ് അട്ടിമറി വിജയം നേടി ഭരണം നിലനിർത്തുകയായിരുന്നു.
അതേസമയം വോട്ട് അസാധുവാക്കിയ കോൺഗ്രസ് കൗൺസിലർക്കെതിരെ ശക്തമായ പ്രതിഷേധമാണ് മറ്റ് കോൺഗ്രസ് കൗൺസിലർമാർ ഉയർത്തിയത് . ഇയാൾക്കെതിരെ പാർട്ടി തല നടപടിക്ക് ആവശ്യപ്പെടുമെന്ന് കൗൺസിലർമാർ പ്രതികരിച്ചു.
തൃക്കാക്കര നഗരസഭ നിലവിൽ വന്ന ശേഷം പന്ത്രണ്ടാമത്തെ നഗരസഭാ അധ്യക്ഷയേയാണ് ഇന്ന് തെരഞ്ഞെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here