മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരും വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി

അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരും വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി. കൊല്ലപെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചു. ഏറ്റുമുട്ടലാണ് നടന്നതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ച തെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും സമർപ്പിച്ച ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച വിധി പറയും വരെ കൊല്ലപെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
Read Also : മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞതായി സൂചന
അതേസമയം ഏറ്റുമുട്ടലാണ് നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ നടത്തിവരികയായിരുന്നു. തെരച്ചിലിനൊടുവിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടി വച്ചതെന്നും സർക്കാർ അറിയിച്ചു. എകെ 47 ഉപയോഗിച്ചാണ് വെടിവച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം മാവോയിസ്റ്റുകളുടേത് കസ്റ്റഡിക്കൊലയാണെന്നും ഏറ്റുമുട്ടലല്ലെന്നും ബന്ധുക്കൾ കോടതിയിൽ വാദിച്ചു. ഏറ്റുമുട്ടൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മണിവാസകത്തെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും റീപോസ്റ്റുമോർട്ടം വേണമെന്നും ബന്ധുക്കളുടെ ഹർജിയിൽ ബോധിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here