മഹാരാഷ്ട്ര അധികാര തർക്കം: ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ്
ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ വഴങ്ങാത്ത ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടൽ. ആർഎസ്എസ് നേതാവ് സാംമ്പാജീ ബിഡേ മാതോശ്രീയിൽ ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തി. അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ചാണ് സേന.
എംഎൽഎമാരെ റിസോർട്ടിലൊളിപ്പിച്ചും ചർച്ചകൾക്കുള്ള വാതിലുകൾ കൊട്ടിയടച്ചുമാണ് ശിവസേന കനത്ത സമ്മർദമുയർത്തുന്നത്. ഹിന്ദുത്വ ആശയം ഉയർത്തിപ്പിടിക്കുന്ന പാർട്ടികളുടെ സഖ്യസർക്കാർ അധികാരത്തിലേറണമെന്ന മോഹൻ ഭഗ്‌വതിന്റെ താൽപര്യം സാംബാജി ഉദ്ദവിനെ അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധികാരം പങ്കുവക്കാമെന്ന് ഉറപ്പ് നൽകിയിട്ടും താൻ നുണയാണ് പറയുന്നതെന്ന് പരസ്യമായി പറഞ്ഞ് ദേവേന്ദ്ര ഫഡ്‌നാവിസ് മുറിവേൽപ്പിച്ചെന്ന് ഉദ്ദവ് പറഞ്ഞു. 15 ദിവസത്തെ സമ്മർദം മുഖ്യമന്ത്രി പദം കിട്ടാതെ അവസാനിക്കില്ലെന്നും കൂടിക്കാഴ്ചയിൽ സേന നേതാവ് വ്യക്തമാക്കി.
ശിവസേന എംഎൽഎമാരുടെ യോഗം ഇന്നും ചേരുന്നുണ്ട്. എല്ലാ എംഎൽഎമാരോടും മുംബൈയിലെത്താൻ ബിജെപിയും ആവശ്യപ്പെട്ടിരിക്കുന്നു.
നാളെ വൈകുന്നേരം നാല് മണി വരെ നിലവിലെ നിയമസഭക്ക് കാലാവധിയുണ്ടെന്ന് രാജ്ഭവൻ അറിയിച്ചിട്ടുണ്ട്. അതിന് മുൻപും ശേഷവും സർക്കാർ രൂപീകരിക്കാൻ കക്ഷികളെ ക്ഷണിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ആരും സർക്കാർ രൂപീകരിക്കില്ലെന്ന് ഉറപ്പായാൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും. പുതിയ സർക്കാർ അധികാരമേൽക്കും വരെ ഫഡ്‌നാവിസിനോട് തന്നെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെടും എന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here