നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്രം പിൻവലിച്ചു

നെഹ്റു കുടുംബത്തിനുള്ള എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയാണ് കേന്ദ്രം പിൻവലിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഇവരോടൊപ്പം ഇതു വരെ എസ്പിജി സുരക്ഷ ഉണ്ടായിരുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റേയും രഹസ്യാന്വേഷണ ഏജൻസികളുടേയും റിപ്പോർട്ടിനെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ നേരത്തെ പിൻവലിച്ചിരുന്നു. അടുത്ത കാലത്ത് ഗാന്ധി കുടുംബത്തിന് ഭീഷണികളുണ്ടായിട്ടില്ലന്ന വിലയിരുത്തലിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗാന്ധി കുടുംബത്തിലെ അംഗങ്ങളുടെ സുരക്ഷയും കുറക്കാൻ തീരുമാനിച്ചത്.
അതേ സമയം ഇവരുടെ ഇസഡ് പ്ലസ് സുരക്ഷ തുടരും. പ്രത്യേക സിപിആർഎഫ് കമാൻഡോകളാകും ഇനി ഇവരുടെ സുരക്ഷാചുമതല നിർവഹിക്കുക.
നെഹ്‌റു കുടുംബത്തിനുള്ള സുരക്ഷ പിൻവലിച്ചതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയ മുഖമാണ് നടപടിയിലൂടെ വ്യക്തമായതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻ വലിച്ചപ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന ആശങ്ക രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ അമിത് ഷായുടെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here