അയോധ്യ: വിധിന്യായത്തിലൂടെ നിയമപരമായ തീർപ്പുണ്ടായെങ്കിലും ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് സിപിഐഎം

അയോധ്യാ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ. അയോധ്യാ വിധിന്യായത്തിലൂടെ നിയമപരമായ തീർപ്പ് ഉണ്ടായെങ്കിലും ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വാർത്താ കുറിപ്പിൽ പറഞ്ഞു.
സാമുദായിക ശക്തികൾ വലിയ രീതിയിൽ ഉപയോഗപ്പെടുത്തുകയും അക്രമങ്ങൾക്കും മരണങ്ങൾക്കും കാരണമാവുകയും ചെയ്ത തർക്കത്തിനാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിലൂടെ അവസാനമായത്. ചർച്ചയിലൂടെ ഒത്തുതീർപ്പ് സാധ്യമല്ലെങ്കിൽ നിയമപരമായ വഴിയിലൂടെ തന്നെ പ്രശ്‌നം പരിഹരിക്കണമെന്ന് സിപിഐഎം നേരത്തെ തന്നെ ഉന്നയിച്ച കാര്യമാണ്. ഈ വിധിന്യായത്തിലൂടെ നിയമപരമായ ഒരു തീർപ്പ് ഉണ്ടായെങ്കിലും വിധിന്യായത്തിലെ ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സിപിഐഎം വ്യക്തമാക്കി.
Read also: എന്തായിരുന്നു സുപ്രിംകോടതി റദ്ദാക്കിയ 2010 ലെ അലഹബാദ് ഹൈക്കോടതി വിധി ? [24 Explainer]
1992 ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് കോടതി വിധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ നടപടിയും മതേതര തത്വത്തിന് നേരെയുള്ള ആക്രമണവുമായിരുന്നെന്നാണ് കോടതി വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസുകൾ കഴിവതും വേഗത്തിലാക്കുകയും കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കുകയും വേണമെന്നും സിപിഐഎം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here