ആലപ്പുഴ കുടിവെള്ള പ്രശ്‌നം; ഒന്നര കിലോമീറ്റർ ദൂരത്തെ പൈപ്പുകൾ മാറ്റിയിടാൻ തീരുമാനമായി
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഒന്നര കിലോമീറ്റർ ദൂരത്തെ പൈപ്പുകൾ പൂർണമായി മാറ്റിയിടാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. റോഡ് പൊളിച്ച് മാറ്റി പുനസ്ഥാപിക്കുന്ന പൈപ്പുകളുടെ പണി മൂന്ന് മാസത്തിനകം പൂർത്തിയാക്കും. അതേസമയം, തകഴിയിൽ 12 ദിവസം മുൻപ് പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റ പണികൾ ഇന്ന് രാത്രിയോടെ പൂർത്തിയാകും.
ആലപ്പുഴയുടെ കുടിവെള്ള ദുരിതത്തിനും, നിരന്തരമുള്ള പൈപ്പ് പൊട്ടലിനും ശാശ്വത പരിഹാരം തേടിയാണ് ഉന്നത മന്ത്രിതല യോഗം തിരുവനന്തപുരത്ത് ചേർന്നത്. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി മന്ത്രി ജി സുധാരകരൻ എന്നിവരും ഉന്നത ഉദ്ദ്യേഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ചർച്ചയിൽ , നിലവിൽ പൈപ്പുകൾ കിടക്കുന്ന പാതയിൽ തന്നെ പൈപ്പുകൾ ഇടാൻ ജലഅതോറിറ്റിയും , മറ്റൊരു വഴിയിലൂടെ മാറ്റിയിടാൻ പൊതുമരാമത്ത് വകുപ്പും നിർദേശം മുന്നോട്ട് വെച്ചു. എന്നാൽ മറ്റൊരു വഴി കണ്ടെത്തി പൈപ്പ് ഇടുന്നത് കാലാതാമസം വരുത്തുമെന്നും റോഡുകൾക്ക് പരമാവധി കേടുപാടുകൾ കുറച്ച് പൈപ്പിടാമെന്നും ജലഅതോറിറ്റി ഉറപ്പ് നൽകി. ഇതോടെ നിരന്തരം പൈപ്പ് പൊട്ടലുണ്ടാകുന്ന കേളമംഗലം മുതൽ തകഴി ലവൽ ക്രോസ് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം റോഡ് പൊളിച്ച് പൈപ്പുകൾ പൂർണമായി മാറ്റിസ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് സമ്മതം അറിയിച്ചു. ഒന്നര കിലോമീറ്ററിൽ പൈപ്പുകൾ മാറ്റുമ്പോൾ റോഡിനുണ്ടാകുന്ന കേടുപാടുകൾ ശരിയാക്കുന്നതിനുള്ള ചെലവ് വാട്ടർ അതോറിറ്റി വഹിക്കും.
പ്രശ്‌നം നിയമസഭയിൽ പ്രതിപക്ഷനേതാവ് സബ്മിഷനായി ഉന്നയിച്ചു. 13 ദിവസമായി ആലപ്പുഴയിൽ കുടിവെള്ളമില്ലെന്ന് സർക്കാർ അറിഞ്ഞോ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് നിയമസഭയിൽ മറുപടി നൽകിയ ശേഷമായിരുന്നു മൂന്ന് മാസത്തിനകം പൈപ്പിടാൻ ഉന്നതതല ചർച്ചയിൽ തീരുമാനമുണ്ടായത്. അതിനിടെ 12 ദിവസം മുൻപ് പൊട്ടിയ തകഴി ലവൽ ക്രോസിന് സമീപത്തെ പൈപ്പിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയോടെ പണി പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് കണക്ക് കുട്ടൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here