Advertisement

ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം; അറ്റകുറ്റപ്പണിക്ക് ശേഷമുള്ള പമ്പിംഗ് പുനരാരംഭിച്ചു

November 12, 2019
1 minute Read

ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം. തകഴിയിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് ശേഷമുള്ള പമ്പിംഗ് പുനരാരംഭിച്ചു. അതേസമയം, കുടിവെളള പ്രശ്‌നത്തിൽ സർക്കാരിനെയും, ജില്ലയിൽ നിന്നുളള സിപിഎം മന്ത്രിമാരേയും വിമർശിച്ച് സിപിഐ രംഗത്തെത്തി. വകുപ്പുതല അന്വേഷണം കോഴിയുടെ കാവൽ കുറുക്കനെ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും വിവാദം കൊണ്ട് നാടിന്റെ ദാഹം തീരില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് തുറന്നടിച്ചു.

ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയ സിപിഐ, വിഷയത്തിൽ സി പിഎമ്മിനേയും സർക്കാരിനേയും പ്രതിക്കൂട്ടിൽ നിർത്തുകയാണ്. പാലരിവട്ടം പാലം വിഷയത്തിലേതിനു സമാനമായ അഴിമതിയാണ് ആലപ്പുഴ കുടിവെളള പദ്ധതിയിൽ സിപിഐ കാണുന്നത്. അഴിമതി പൂർണമായി പുറത്ത് വരത്തക്കവിധം അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി 3നാൾ നീളുന്ന സത്യഗ്രഹത്തിനു തുടക്കമിട്ടു. സമരം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി ടിജെ അഞ്ചലോസ് മന്ത്രിതല യോഗ തീരുമാനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ തുറന്ന് കാട്ടി.

ജലവിഭവ വകുപ്പ് നാല് ഉദ്യോഗസ്ഥരെ സസ്പൻഡു ചെയ്യുകയും വകുപ്പ് തല അന്വേഷണം പ്രഖ്യാപിക്കുകയും ചെയതിട്ടുണ്ട്. എന്നാൽ, ഇതുകൊണ്ട് മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല. തകരാർ വന്ന മേഖലയിലെ പൈപ്പുകൾ വേഗത്തിൽ മാറ്റുന്നത് കുറ്റവാളികൾക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കുടിവെളള വിഷയത്തിൽ മന്ത്രിമാരായ ജി സുധാകരനും തോമസ്‌ ഐസക്കും വിവാദങ്ങൾക്ക് പിന്നാലെ പോയതിനെയും സിപിഐ വിമർശിക്കുന്നുണ്ട്.

അതേസമയം, തകഴിയിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണികൾക്ക് ശേഷം പമ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. അറ്റകുറ്റ പണികൾക്ക് ശേഷം രാവിലെ പരിശോധനയിൽ പൈപ്പുകൾക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് പമ്പിംഗ് തുടങ്ങിയത്. നീണ്ട കാത്തിരിപ്പിനൊടുവിൽ 13-ാം ദിവസമാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയിലൂടെ നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടി വെള്ളം എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top